2011, ഡിസംബർ 20, ചൊവ്വാഴ്ച

യേശുവും അല്‍ഫോന്‍സാമ്മയും


യേശുവും അല്‍ഫോന്‍സാമ്മയും:

''ഒക്കേക്കുമുള്ളിലെന്തെന്നറിഞ്ഞീടുവാന്‍
ഒക്കുന്നിടത്താണു ഞങ്ങളെന്നും
ദാരിദ്ര്യചൈതന്യമുള്‍ക്കൊണ്ടു ജീവിച്ച
ഞങ്ങളെ ക്രൂശിച്ചോര്‍ തന്നെയാണീ
ഞങ്ങടെ പേരിലാര്‍ഭാടവും ധൂര്‍ത്തുമായ്
പൊന്‍മുടി നല്കി വാഴ്ത്തുന്നതെന്നും
നിങ്ങള്‍ മറന്നാലുമാവില്ല ഞങ്ങള്‍ക്കു
നിങ്ങള്‍ വസിക്കുമാ ഭൂ മറക്കാന്‍ .

ഭൂവിലൂര്‍ജക്ഷാമമുണ്ടു, പെട്രോളിയം
ധൂര്‍ത്തടിച്ചുള്ള തീര്‍ഥാടനങ്ങള്‍
ദൈവം പൊറുക്കുകയി, ല്ലറിവില്ലാത്ത
പാവങ്ങള്‍ക്കായറിവേകിടേണ്ടോര്‍
ചൂഷണവും കൂടിയാണെങ്കിലെങ്ങനെ
ദൈവരാജ്യം ഭൂവിലെത്തു? മോര്‍ക്കൂ!

അങ്ങേ മലയിലെ കാടു വെട്ടിത്തെളി-
ച്ചിങ്ങേ മലയിലാം ദൈവമെന്നും
ഇങ്ങെങ്ങുമില്ലില്ല ദൈവമെന്നും ചൊന്നു
തങ്ങളില്‍ പോരടിക്കുന്ന ലോകം
ഞങ്ങള്‍ക്കു രക്ഷിക്കുവാന്‍ മോഹ, മെങ്കിലും
നിങ്ങള്‍ക്കേ ഭൂരക്ഷ സാധ്യമാവൂ.

2011, ഡിസംബർ 17, ശനിയാഴ്‌ച

അഭയയും അല്‍ഫോന്‍സാമ്മയും


അഭയയും അല്‍ഫോന്‍സാമ്മയും

അഭയ:
അങ്ങയെപ്പോലീ വിശുദ്ധ പദത്തിലീ-
യെന്നെയും പോപ്പവരോധിക്കുമോ? പീഡ-
യന്നു സഹിക്കുവാനേറെയുണ്ടായീല,
കൊന്നു തന്നില്ലേ വെറും സാക്ഷിമാത്രമാം
എന്നെയവര്‍ യൗവനോദയവേളയില്‍?
പീഡ സഹിക്കാത്തവര്‍ക്കാ പദം നല്കുമോ?
’’

അല്‍ഫോന്‍സാമ്മ:
നീയറിയേണം വിശുദ്ധപദത്തിലു-
മേറിയ പീഡയില്ലെങ്ങും, മനസ്സാക്ഷി-
യുള്ളവര്‍ക്കിങ്ങിരുന്നീടുവാനാവുമോ
കള്ളവ്യാപാരത്തിനായിടനില്ക്കുവാന്‍?
ഒന്നു ചൊല്ലാം: നാം വിശുദ്ധരാ, ണെന്നിലും
നിന്നിലും നിത്യം വിളങ്ങിയിരുന്നതു
ദൈവികശക്തിയില്‍ നിഷ്‌കളങ്കം പൂര്‍ണ-
വിശ്വാസമായിരു, ന്നാകയാല്‍ മര്‍ത്യരി-
ന്നെന്തു വിധിക്കിലും നമ്മിലേശില്ല, നാം,
ദൈവത്തിലല്ലോ, വിശുദ്ധി ദൈവത്തിലാം!
’’

2011, നവംബർ 19, ശനിയാഴ്‌ച

അല്മായ ശബ്ദം: 'മാര്‍ത്തോമ്മായുടെ നിയമം' മാര്‍ പവ്വത്തിലിനു പിന്...

അല്മായ ശബ്ദം: 'മാര്‍ത്തോമ്മായുടെ നിയമം' മാര്‍ പവ്വത്തിലിനു പിന്...: I ഭാരതനസ്രാണിക്രൈസ്തവരുടെ പരമ്പരാഗത പൈതൃകവും പാരമ്പര്യവും മാര്‍ത്തോമ്മായുടെ നിയമം എന്ന് അറിയപ്പെടുന്ന അപ്പോസ്തലികനിയമമാണ്. അത് മാര്‍ത്തോമ്...

അല്മായ ശബ്ദം: 'മാര്‍ത്തോമ്മായുടെ നിയമം' മാര്‍ പവ്വത്തിലിനു പിന്...

അല്മായ ശബ്ദം: 'മാര്‍ത്തോമ്മായുടെ നിയമം' മാര്‍ പവ്വത്തിലിനു പിന്...: II 1997 ആഗസ്റ്റ് മാസത്തില്‍ ഓശാനമാസികയില്‍ പ്രസിദ്ധീകരിച്ചതും കാനോന്‍നിയമത്തിലെ കാണാച്ചരടുകള്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള...

2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

ശ്രീയേശുചരിതം ഇങ്ങനെയുമാകാം

ശ്രീയേശുചരിതം ഇങ്ങനെയുമാകാം

(എന്റെ ഒരഭ്യുദയകാംക്ഷിയായ ശ്രീ തോമസ് ടി.അബ്രാഹം തയ്യാറാക്കി

അയച്ചുതന്നതാണ് ഈ ലേഖനം)

യേശുക്രിസ്തുവിന്റെ ജീവിതത്തെയും സന്ദേശങ്ങളെയും പറ്റി ഇന്നുളള സഭകളില്‍നിന്ന് വ്യത്യസ്തവും എന്നാല്‍ യുക്തിയും ചരിത്രവും വളരെയധികം പിന്തുണയ്ക്കുന്നതുമായ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം (അവലംബമായ പുസ്തകങ്ങളുടെയും വെബ്‌സൈറ്റുകളുടെയും ലിസ്റ്റ് അവസാനം ചേര്‍ത്തിട്ടുണ്ട്.)
യേശുവിന്റെ ജനനകാലവും വചനങ്ങളും ശ്രീബുദ്ധനുമായി വളരെ സാമ്യം കാണുന്നു. ലോകത്തെ ആദ്യത്തെ മിഷനറി മതമായ ബുദ്ധമതം സില്‍ക്ക് പാതയിലൂടെ ഈജിപ്റ്റ്, ഇസ്രയേല്‍, ഗ്രീസ്, പഴയ സോവിയറ്റ് യൂണിയനില്‍പ്പെട്ട രാഷ്ട്രങ്ങള്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ബി.സി.-200 കാലഘട്ടത്തില്‍ പ്രചരിച്ചിരുന്നു. ഒരു പക്ഷേ ആ ബുദ്ധകഥകള്‍ യേശുവിന്റെ കഥകളിലും ബുദ്ധമതാനുയായികള്‍ വഴി വന്നതാകാം. ഒരു സംഘം ബുദ്ധസന്യാസികള്‍ ഒരു കാലത്ത് തേരാപുട്ട്‌സ് (തേരാപുത്രര്‍ - തേരാ = ഉന്നത ധ്യാനാവസ്ഥയിലെത്തിയ ബുദ്ധസന്യാസി) എന്ന് ആ പ്രദേശങ്ങളില്‍ അറിയപ്പെടുന്നു. അവര്‍ സസ്യഭുക്കുകളും പ്രകൃതി-യോഗാ ചികിത്സയില്‍ പ്രഗല്ഭരുമായിരുന്നു. യഹൂദമതത്തിന്റെ മൂന്നുവിഭാഗങ്ങളില്‍ ഒന്നായിരുന്ന എസ്സീനുകള്‍ അല്ലെങ്കില്‍ നസ്രീനുകള്‍ സന്യാസപാതയിലായിരുന്നു. തികഞ്ഞ സസ്യഭുക്കുകളായിരുന്നു. പുരുഷന്മാരും സ്ത്രീകളും ബ്രഹ്മചര്യം അനുഷ്ഠിക്കുകയും സൂര്യയോഗ അഭ്യസിക്കുകയും ചെയ്തിരുന്നു. ഈ എസ്സീനുകളെ ബുദ്ധതത്വങ്ങള്‍ (മഹായാന) വളരെയധികം സ്വാധീനിച്ചിരുന്നു.
യേശുവിന്റെ ജന്മം മറിയം സ്വര്‍ഗത്തില്‍ നിന്നെത്തിയ പരിശുദ്ധാത്മാവുമൂലമെന്ന് ബൈബിള്‍ പറയുന്നു. സിദ്ധാര്‍ഥന്റെ ജന്മത്തിനുമുമ്പ് അമ്മ മായാദേവി ആകാശത്തുനിന്നും വെളുത്ത നിറമുളള ദിവ്യമായ ഒരു ആന സ്വന്തം വയറില്‍ പ്രവേശിച്ചതായി ദര്‍ശനം കാണുന്നു. ബുദ്ധന്റെ ഒരു മുന്‍ജന്മത്തില്‍ ഒരു കന്യക ഗര്‍ഭംധരിച്ച കഥയുമുണ്ട്. അതുപോലെ ബാലനായ യേശുവിനെ കണ്ടപ്പോള്‍ ശെമയോണ്‍ ദീര്‍ഘദര്‍ശി ഈ ശിശു അത്യുന്നത അവസ്ഥയിലെത്തുമെന്ന് പ്രവചനം നടത്തുന്നു. ബാലനായ സിദ്ധാര്‍ഥനെ കണ്ട് വളരെ പ്രായമുളള സന്ന്യാസിശ്രേഷ്ഠന്‍ പൊട്ടിക്കരയുന്നു. കാരണം ഈ ശിശു ജ്ഞാനവും ധ്യാനവും വഴി മനുഷ്യവര്‍ഗത്തെ ദുഃഖത്തില്‍ നിന്നു മോചിപ്പിക്കുവാന്‍ പഠിപ്പിക്കുന്ന ബുദ്ധനാകുമെന്നും അത്രയും കാലം താന്‍ ജീവിച്ചിരിക്കില്ലല്ലോ എന്നോര്‍ത്താണ് കരയുന്നതെന്നും പറയുന്നു. യേശുവിന്റെ മഹത്തായ ജന്മം ഹിന്ദുസ്ഥാനത്തിലെ ജ്യോതിഷ പണ്ഡിതര്‍ മനസ്സിലാക്കുകയും 3 പേര്‍ ശിശുവിനെ കാണാനായി ഇസ്രായേലില്‍ എത്തുകയും ചെയ്തു. രണ്ടു വയസ്സാകുന്നതിനുമുന്‍പ് ഈജിപ്തിലേക്ക് ഒളിച്ചുപോകേണ്ടി വന്ന യേശുവിന് അത് ഒരു അനുഗ്രഹമായി എന്നു കാണുന്നു. ശിശുവായ യേശുവും മാതാപിതാക്കളും തേരാപുട്ട്‌സ് സന്ന്യാസികളുടെ സമീപത്തായിരുന്നു കഴിഞ്ഞതെന്നും അതിസമര്‍ഥനായ ബാലയേശുവിനെ പണ്ഡിതരായ സന്യാസിശ്രേഷ്ഠര്‍ ആത്മജ്ഞാനത്തിലേക്ക് നയിക്കുന്ന പാത പഠിപ്പിക്കുകയും ലഭ്യമായ മതഗ്രന്ഥങ്ങളുടെ സന്ദേശങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നു. ഹേറോദേസ് രാജാവിന്റെ മരണശേഷം തിരികെ ഇസ്രായേയില്‍ എത്തിയ യേശു എസ്സീന്‍ ഗുരുക്കന്മാരുമായും ബന്ധപ്പെട്ടിരുന്നു. അതിനുശേഷം പന്ത്രണ്ടാം വയസ്സില്‍തന്നെ യറുശലേം ദേവാലയത്തില്‍ വച്ച് യഹൂദപുരോഹിത പണ്ഡിതരെ മതഗ്രന്ഥങ്ങളുടെ സന്ദേശങ്ങളെപ്പറ്റിയുളള അവരുടെ വ്യഖ്യാനങ്ങള്‍ തെറ്റായതാണെന്നും ശരിയായ വ്യാഖ്യാനങ്ങള്‍ എങ്ങനെയെന്നും പറഞ്ഞു കൊടുക്കുന്നു. യേശുവിന്റെ മാതാപിതാക്കള്‍ എസ്സീനുകളുമായി നേരത്തെതന്നെ ബന്ധപ്പെട്ടവരായിരുന്നു. യേശുവിന്റെ അധ്യാത്മിക സുഹൃത്തും ബന്ധുവുമായ യോഹന്നാന്‍ (പില്‍ക്കാലത്ത് സ്‌നാപകയോഹന്നാന്‍) എസ്സീന്‍ സന്ന്യാസമാര്‍ഗ്ഗത്തില്‍ ചേര്‍ന്നെങ്കിലും യേശുവിന്റെ അഗാധമായ ആത്മജ്ഞാനവും പ്രായത്തില്‍കവിഞ്ഞ പാണ്ഡ്യത്യവും തിരിച്ചറിയുകയുണ്ടായി. എസ്സീന്‍ ആചാര്യര്‍ യേശുവിനെ ആത്മജ്ഞാനത്തിന്റെ അന്ത്യപ്രാപ്തിയിലേക്ക് നയിക്കുവാനുളള പാണ്ഡ്യത്യവും അനുഭവജ്ഞാനവും തങ്ങള്‍ക്ക് കുറവാണെന്നു പറഞ്ഞതിനെത്തുടര്‍ന്ന് യേശു തന്റെ 13-ാം വയസ്സില്‍ ആത്മവിദ്യയുടെ ശിരാകേന്ദ്രമായ ഹിന്ദുസ്ഥാനിലേക്ക് പുരാതനമായ സില്‍ക്ക് പാതയിലുടെ ഒരു സാര്‍ഥവാഹക സംഘത്തോടൊപ്പം യാത്രയായി.
ഹിന്ദുസ്ഥാനിലെത്തിയ യേശു തക്ഷശില സര്‍വ്വകലാശാലയിലും പിന്നീട് സിന്ധ്‌ദേശത്തെ ജൈന സന്യാസികളുടെകൂടെയും ശാസ്ത്രങ്ങളും ആത്മവിദ്യയും അഭ്യസിച്ചു. ജൈനസന്ന്യാസികളുടെ പ്രകൃതിജീവന മാര്‍ഗവും പ്രകൃതി ചികിത്സാരീതികളും യേശു സ്വായത്തമാക്കുന്നു. വീണ്ടും അറിവുതേടി കിഴക്കോട്ടു യാത്രതിരിക്കാന്‍ തുടങ്ങുന്ന കൗമാരപ്രായക്കാരന്‍ മാത്രമായ യേശുവിനെ, വളരെ ചെറുപ്പത്തില്‍ തന്നെ നേടിയ ആത്മജ്ഞാനവും പാണ്ഡിത്യവും കണ്ട് അത്ഭുതപ്പെട്ട ജൈനസന്ന്യാസിശ്രേഷ്ഠര്‍ തങ്ങളോടൊപ്പം കഴിയുവാന്‍ ക്ഷണിച്ചെങ്കിലും, അദ്ദേഹം തന്റെ അറിവിനുവേണ്ടിയുളള യാത്ര തുടരാന്‍ തീരുമാനിച്ചു. കിഴക്കോട്ട് യാത്ര ചെയ്ത അദ്ദേഹം ഒറീസ്സയിലെ ജഗന്നാഥപുരിയിലെത്തി. അവിടെ അദ്ദേഹം ഭാരതീയ വേദപണ്ഡിതരില്‍നിന്ന് വേദങ്ങളില്‍ പാണ്ഡിത്യം നേടി. ആറുവര്‍ഷത്തോളം അവിടെ താമസിച്ച യേശു രോഗശാന്തിസിദ്ധികള്‍ സ്വായത്തമാക്കി, താന്‍ പഠിച്ച വേദോപനിഷത്തുക്കളുടെ ഉള്ളടക്കം എല്ലാ ജാതികളില്‍പ്പെട്ട ആള്‍ക്കാരേയും പഠിപ്പിക്കുവാന്‍ തുടങ്ങി. എന്നാല്‍ ജാതിവ്യവസ്ഥ പിന്തുടരുന്നവരായ ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരെയും ശൂദ്രരെയും വേദങ്ങള്‍ പഠിപ്പിക്കുവാന്‍ പാടില്ലെന്നു പറഞ്ഞു തടയുവാന്‍ ശ്രമിച്ചു. എന്നാല്‍ ജാതിമതഭേദമെന്യേ എല്ലാ മനുഷ്യരിലും ആത്മജ്ഞാനത്തിന്റെ വിത്ത് ഉണ്ടെന്നും ആര്‍ക്കും പരമമായ കൈവല്യാവസ്ഥയിലെത്താമെന്നും വാദിച്ച യേശുവിനെ ഇല്ലാതാക്കുവാന്‍ ചില ബ്രാഹ്മണരും ക്ഷത്രിയരും തീരുമാനിച്ചു. ഇതറിഞ്ഞ യേശു അവിടം വിട്ട് ഹിമാലയ പ്രാന്തങ്ങളിലെ ആശ്രമങ്ങളിലും ബുദ്ധകേന്ദ്രങ്ങളിലും എത്തി യോഗയും ബുദ്ധധര്‍മമാര്‍ഗവും സ്വായത്തമാക്കി.
ഹിമാലയത്തില്‍ യോഗമാര്‍ഗികളായ 'നാഥ്' സന്ന്യാസപരമ്പരയിലെ ആചാര്യന്മാരിലെ ശ്രേഷ്ഠനായ ചേതന്‍നാഥിന്റെ ശിഷ്യനായി. യേശു അവിടെനിന്ന് യോഗയിലെ അഷ്‌ടൈശ്വര്യസിദ്ധികളും നേടി. ഹിന്ദുസ്ഥാനിലെ ജനങ്ങളുടെ സത്യന്വേഷണ താത്്പര്യം കണ്ട യേശു തന്റെ 30-ാമത്തെ വയസ്സില്‍ അധര്‍മം വാഴുന്ന തന്റെ ജന്മനാട്ടില്‍ ആത്മവിദ്യ പ്രചരിപ്പിക്കുവാനായി തിരിച്ചെത്തി. സിന്ധുസ്ഥാനിലെ വേദോപനിഷത്തുക്കളും ബുദ്ധമാര്‍ഗ്ഗത്തിലെ ധര്‍മപദവും ത്രിപീഠികയും അതേപടി യൂദന്മാര്‍ക്ക് മേധാവിത്വമുളള നാട്ടില്‍ അവതരിപ്പിക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് ബോദ്ധ്യമുണ്ടായിരുന്ന അദ്ദേഹം ബുദ്ധതത്ത്വങ്ങള്‍ സ്വാധീനമുണ്ടാക്കിയ സന്യാസ സമൂഹമായ -എസ്സീന്‍- ഇതിനായി തിരഞ്ഞെടുത്തു. അദ്ദേഹം എസ്സീന്‍ ഗുരുവും തന്റെ അടുത്ത ബന്ധുവായ സ്‌നാപകയോഹന്നാനില്‍നിന്ന് സന്ന്യാസദീക്ഷ സ്വീകരിച്ച് താന്‍ ജൂതമതത്തിലാണെന്ന് മറ്റുളളവരെ കാണിച്ചു. സന്ന്യാസദീക്ഷ സ്വീകരിച്ചെങ്കിലും തങ്ങളെക്കാള്‍ അറിവും ആത്മാനുഭവുമുളള യേശുവിനെ സ്വന്തം രീതിയില്‍ പഠിപ്പിക്കുവാന്‍ എസ്സീന്‍ ഗുരുക്കന്മാര്‍ അനുവദിച്ചു. ഹിന്ദു-ജൈന-ബുദ്ധ-യൂദ മതങ്ങളുടെ സാരാംശങ്ങള്‍ ഏകീകരിച്ച് യഹൂദവിശ്വാസത്തിന് കോട്ടം തട്ടാത്തരീതിയില്‍ അദ്ദേഹം ആത്മവിദ്യയുടെ മാര്‍ഗം പഠിപ്പിക്കുവാന്‍ തുടങ്ങി. ഗ്രാമങ്ങളിലും കടല്‍തീരത്തും മലമുകളിലും ചിലപ്പോള്‍ ദേവാലയങ്ങളിലും അദ്ദേഹം പഠിപ്പിച്ചുകൊണ്ടിരുന്നു. രാത്രികളില്‍ മലമുകളില്‍ ഏകാന്തതകളിലും ധ്യാനവും തുടര്‍ന്നു. അദ്ദേഹത്തിന്റെ അധ്യാപനത്തില്‍ ധര്‍മപദത്തിലെയും ബുദ്ധശാസനങ്ങളിലെയും ധാരാളം കാര്യങ്ങള്‍, ഉപമകള്‍ ഉള്‍പ്പെടെ, ഉള്‍ക്കൊണ്ടിരുന്നു. മലയിലെ പ്രസംഗവും വിധവയുടെ ചില്ലിക്കാശും താലന്തുക്കളുടെ ഉപമയും ഇവയില്‍ ചിലതു മാത്രം. മുടന്തുളള ആട്ടിന്‍കുട്ടിയുമായി ബിംബിസാര ചക്രവര്‍ത്തിയുടെ യാഗശാലയിലേക്കു പോയ ശ്രീബുദ്ധനെപ്പോലെയാണ് മുള്‍പ്പടര്‍പ്പില്‍ വീണുകാണാതെപോയ, ആട്ടിന്‍കുട്ടിയെ കണ്ടെടുത്ത് അതിനെയുമെടുത്ത് നടക്കുന്ന യേശുവും. അതുപോലെതന്നെ ബോധോദയത്തിനു മുമ്പായി കാമദേവന്റെ (മാരന്റെ) പരീക്ഷണങ്ങളില്‍പെടുന്ന സിദ്ധാര്‍ഥനും നാല്പതു ദിവസം ഉപവാസത്തിനും ധ്യാനത്തിനുശേഷം പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്ന യേശുവും തമ്മിലുള്ള സാമ്യവും യാദൃച്ഛികമാകണമെന്നില്ല. പൂര്‍ണസസ്യഭുക്കായിരുന്ന യേശു ലഹരിയുളള വീഞ്ഞുപോലും പാടില്ലെന്ന് പഠിപ്പിച്ചിരുന്നു. കൊല്ലരുത് എന്നതിനര്‍ഥം ഒരു ജീവിയെയും കൊല്ലാന്‍ പാടില്ല എന്നാണെന്ന് അദ്ദേഹം പഠിപ്പിച്ചിരുന്നു. സാധാരണക്കാര്‍ക്കായി മഹായാന ബുദ്ധിസ്റ്റ് സിദ്ധാന്തപ്രകാരം Western Pure Land സമാനമായ സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ച്, പിതാവിന്റെ രാജ്യത്തെക്കുറിച്ച് അദ്ദേഹം പഠിപ്പിച്ചു. പാപത്തില്‍നിന്ന് മാറി ശുദ്ധമാനസരായി ജീവിക്കേണ്ടതിനെക്കുറിച്ച് അദ്ദേഹം ഉത്‌ബോധിപ്പിച്ചു. മതാചാരങ്ങള്‍ കേവലം കര്‍മാനുഷ്ഠാനമായും ഉപജീവിതമാര്‍ഗമായും മാറ്റിയ പുരോഹിത വര്‍ഗത്തെ അദ്ദേഹം തള്ളിപ്പറഞ്ഞു. നാടിന്റെ ഉള്‍പ്രദേശങ്ങളില്‍ പഠിപ്പിച്ചു നടന്നിരുന്ന യേശുവിനെക്കുറിച്ച് മതത്തിന്റെയും രാഷ്ട്രത്തിന്റേയും അധികാരവര്‍ഗം അറിഞ്ഞു. ആ ചെറുപ്പക്കാരന്‍ പാപം ചെയ്യരുതെന്നും നിരന്തരം പ്രാര്‍ഥനയിലും ധ്യാനത്തിലും മുഴുകണമെന്നുമൊക്കെയാണ് പഠിപ്പിക്കുന്നതെന്നതിനാല്‍ അവര്‍ക്ക് അദ്ദേഹത്തിനു ചുറ്റും വന്‍ജനാവലി കൂടുന്നതില്‍ അപാകത കാര്യമായി തോന്നിയില്ല.
എന്നാല്‍ ഒരു ഞായറാഴ്ച ആ ചെറുപ്പക്കാരന്‍ ഒരു കഴുതപ്പുറത്തുകയറി മതത്തിന്റെയും രാഷ്ട്രത്തിന്റെയും സിരാകേന്ദ്രമായ ജറുശലേമില്‍ എത്തി. താങ്കളുടെ, രക്ഷകനെന്നു കരുതിയ സാധാരണ ജനങ്ങള്‍ 'ഓശാന 'പാടി അദ്ദേഹത്തെ എതിരേറ്റു. തലസ്ഥാന നഗരിയിലെ വന്‍ജനവുമായി അദ്ദേഹം നേരെ പോയത് ജറുസലേം ദൈവാലയത്തിലേക്കായിരുന്നു. അവിടെ ദേവാലയം കച്ചവടസ്ഥലമാക്കിയവരെ അദ്ദേഹം ഓടിച്ചുവിട്ടു. അവരുടെ കച്ചവടസാധനങ്ങള്‍ അദ്ദേഹം തട്ടിമറിച്ചിട്ടു. ബലിമൃഗങ്ങളേയും പക്ഷികളെയും അദ്ദേഹം തുറന്നുവിട്ടു. പുരോഹിതവര്‍ഗവും ഭരണവര്‍ഗവും ഞെട്ടി. അവര്‍ ഗൂഢാലോചന നടത്തുകയും അഞ്ചാം ദിവസം യേശുവിനെ കുരിശില്‍ തറയ്ക്കുകയും ചെയ്തു. അതിന് മുമ്പുതന്നെ മൃഗബലിക്കു പകരം അപ്പവും വീഞ്ഞും ഉപയോഗിക്കുവാന്‍ അഹിംസാവാദിയായ യേശു ശിഷ്യരെ പഠിപ്പിച്ചു. തന്റെ ശിഷ്യന് വളരെ പീഡനങ്ങള്‍ ഏല്‌ക്കേണ്ടിവരുമെന്ന് ധ്യാനദര്‍ശനത്തില്‍ കണ്ട ഗുരു ചേതന്‍നാഥ് യേശുവിനെ കുരിശില്‍ തറയ്ക്കുന്നതിനുമുന്‍പായി ജറുസലേമിലെത്തി(നാഥാ നാമാവലി എന്ന സംസ്‌കൃതഗ്രന്ഥം അവലംബം) അദ്ദേഹവും യേശുവിന്റെ രഹസ്യശിഷ്യരായ നിക്കോദേവൂസ്, അരമ്യാക്കാരന്‍ ജോസഫ് കുരിശും വഹിച്ചുകൊണ്ടു യാത്രയില്‍ സഹായിച്ച ശെമയോന്‍, പട്ടാളത്തിലെ ഒരു ശതാധിപന്‍ എന്നിവരുള്‍പ്പെടെ യേശുവിനോട് താത്പര്യമുണ്ടായിരുന്ന ആളുകളും കൂടി യേശുവിനെ രക്ഷിക്കാനായി ഒരു പദ്ധതി തയ്യാറാക്കി. യേശുവിനെ കുരിശില്‍ തറച്ചശേഷം ഒരു ശതാധിപന്റെ നേതൃത്വത്തിലുള്ള ഭടന്മാരൊഴികെ ബാക്കി ഭടന്മാര്‍ തിരിച്ചു പോയിരുന്നു. യേശുവിനോട് മരിച്ചപോലെ ശരീരം ആകുന്ന യോഗസ്തംഭനം അഭ്യസിക്കുവാന്‍ ചേതന്‍ നാഥ് നിര്‍ദേശിച്ചെങ്കിലും കഠിനവേദനയാല്‍ മനസ്സ് കേന്ദ്രീകരിക്കുവാന്‍ യേശുവിന് സാധിച്ചില്ല. (യഹൂദരുടെ തിരുനാള്‍ ഉടനെയായതിനാല്‍ അന്നു സന്ധ്യക്കുശേഷം കുരിശില്‍ കിടക്കുന്നവര്‍ മരിച്ചില്ലെങ്കില്‍ കാലുകള്‍ തകര്‍ക്കുക എന്ന രീതിയുണ്ടായിരുന്നു) ചേതന്‍നാഥും ശിഷ്യരും തേരാപുട്‌സ് സമ്പ്രദായത്തുലുള്ള പച്ചമരുന്നുകളും മറ്റും കൊണ്ടുണ്ടാക്കിയ ഒരു പാനീയം ശതാധിപന്‍ വഴി യേശുവിനു കൊടുത്തു. വേദനസംഹാരി വഴി തീവ്രവേദനയ്ക്കു ശമനമുണ്ടാകുകയും യേശുവിന് യോഗസ്തംഭനം നേടുവാന്‍ സാധിക്കുകയും ചെയ്തു. അനക്കമില്ലാതെ കിടന്ന യേശുവിന്റെ മാറിടത്തില്‍ ശതാധിപന്റെ നിര്‍ദേശപ്രകാരം കുന്തംകൊണ്ട് സാവധാനം മുറിവേല്‍പ്പിക്കുകയും അപ്പോഴും അനക്കമുണ്ടാകാതെ കിടന്ന യേശു മരിച്ചെന്ന് ശതാധിപന്‍ പ്രഖ്യാപിക്കുകയും ചെയ്തു. (സാധാരണയായി ഒരാള്‍ കുരിശില്‍ മരിക്കുന്നത് രണ്ട് ദിവസമെങ്കിലും കഴിഞ്ഞിട്ടാണ്.) ഉടനെതന്നെ നിക്കോദേവുസും അറമ്യക്കാരന്‍ യൗസേപ്പും ഒക്കെക്കൂടി പീലാത്തോസിനെ കണ്ട് കാഴ്ചവസ്തുക്കള്‍ കൊടുത്തശേഷം യേശു മരിച്ചെന്നും ശരീരം കുരിശില്‍ നിന്നെടുത്ത് സംസ്‌കരിക്കുവാന്‍ അനുവദിക്കണമെന്നും അപേക്ഷിച്ചു. ക്രിസ്തുവിനെ ക്രൂശിക്കാന്‍ മടിയുണ്ടായിരുന്ന പീലാത്തോസ് വിലപിടിപ്പുള്ള കാഴ്ചവസ്തുക്കള്‍ കൂടി കണ്ടപ്പോള്‍ അവരുടെ ആവശ്യം പെട്ടെന്ന് അനുവദിച്ചു. അവര്‍ ഉടനെ ഗാഗുല്‍ത്തയിലെത്തി യേശുവിനെ കുരിശില്‍നിന്ന് മോചിപ്പിച്ച് അരമ്യാക്കാരന്‍ യൗസേപ്പിന്റെ ഒരു ഗുഹയുള്‍പ്പെട്ട പൂന്തോപ്പിലെക്ക് കൊണ്ടുപോയി. അവിടെ അവര്‍ ചേതന്‍നാഥിന്റെ മേല്‍നോട്ടത്തില്‍ യേശുവിന്റെ ഒരു വലിയവിരിപ്പില്‍ കിടത്തുകയും ശരീരം മുഴുവന്‍ 200-ല്‍ പരം റാത്തല്‍ ചെന്നിനായകം കൊണ്ട് പൊതിയുകയും ചെയ്തു. ഏകദേശം മുപ്പതു മണിക്കൂര്‍ ആയപ്പോഴേക്കും യേശു വിയര്‍ക്കുകയും യോഗസ്തംഭനത്തില്‍നിന്ന് ഉണരുകയും ചെയ്തു. യേശു വിയര്‍ത്തപ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തിന്റെ നെഗറ്റീവ് ആ വസ്ത്രത്തില്‍ പതിഞ്ഞിരുന്നു. ആ വസ്ത്രത്തെയാണ് ടൂറിനിലെ തിരുവസ്ത്രമെന്ന് (Shroud of Turin) വിശേഷിപ്പിച്ചിരുന്നത്. പിറ്റേദിവസം രാവിലെ പൂന്തോപ്പിലെത്തിയ മഗ്ദലന മറിയം യേശുവിനെ കിടത്തിയ ഗുഹയില്‍ യേശുവിന്റെ ശരീരം കണ്ടില്ല. വെള്ള വസ്ത്രങ്ങള്‍ ധരിച്ച വളരെ മുഖചൈതന്യമുള്ള ചേതന്‍നാഥിനെയും രഹസ്യശിഷ്യരെയും അവള്‍ മാലാഖമാരെന്നു കരുതി. അവരോടൊപ്പം നിന്ന യേശുവിനെ ദേഹം മുഴുവന്‍ നീരായിരുന്നതിനാല്‍ അവള്‍ക്ക് തിരിച്ചറിയുവാന്‍ കഴിഞ്ഞില്ല്. യേശു 'മറിയം' എന്നു വിളിച്ചപ്പോള്‍ ശബ്ദംകൊണ്ട്് അവര്‍ക്ക് യേശുവിനെ മനസ്സിലായി. എന്നാല്‍ ദേഹം മുഴുവന്‍ മുറിവുകളും ചതവും ഉണ്ടായിരുന്ന യേശു അണുബാധ ഉണ്ടാകാതെയിരിക്കുവാനായി തന്റെ അടുത്തേക്ക് വരരുതെന്നും തന്നെ തൊടരുതെന്നും മറിയത്തിനോട് നിര്‍ദേശിച്ചു.
യേശു ജീവിച്ചിരിക്കുന്നു എന്നറിഞ്ഞാല്‍ പുരോഹിതവര്‍ഗവും മറ്റും വീണ്ടും യേശുവിനെ ഉപദ്രവിക്കുമെന്നതിനാല്‍ അവര്‍ യേശു ഉയര്‍ത്തെണീറ്റതായി ഒരു കഥയുണ്ടാക്കി. മഗ്ദലനമറിയം ആ കഥ ഭയപ്പെട്ട് ഒളിച്ചിരുന്ന സാധാരണ ശിഷ്യരെ അറിയിക്കുകയും അവര്‍ ആ കഥ പ്രചരിപ്പിക്കുകയും ചെയ്തു. ഏകദേശം 40 ദിവസംകൊണ്ട് യേശു പൂര്‍ണസുഖം പ്രാപിക്കുകയും യോഗസിദ്ധിയാല്‍ ശിഷ്യരില്‍ നിന്ന് മറയുകയും ചെയ്തു. അവര്‍ ആ തിരോധാനം സ്വര്‍ഗാരോഹണമെന്ന് വിശ്വസിച്ചു.
പുറപ്പാടിനുശേഷം പ്രവാചകനായ മോശയെ അനുയായികള്‍ അനുസരിക്കാതെ വന്നതിനാല്‍ സഹോദരന്‍ ആരോണും അദ്ദേഹത്തെ അംഗീകരിക്കുന്ന ഒരു ചെറു സംഘവുമായി കിഴക്കോട്ട് യാത്രചെയ്ത് കാശ്മീര്‍ താഴ്‌വരയില്‍ താമസമാക്കിയിരുന്നു. അവരുടെ പരമ്പര യേശുവിന്റെ കാലത്തും കാശ്മീര്‍ താഴ്‌വരയില്‍ ഉണ്ടായിരുന്നു. ഇസ്രായേലില്‍ നിന്നും തിരോധാനം ചെയ്ത യേശു സ്വന്തം മാതാപിതാക്കള്‍, മഗ്ദലനമറിയം, രഹസ്യശിഷ്യര്‍ എന്നിവര്‍ക്കൊപ്പം കാശ്മീര്‍ താഴ്‌വരയില്‍ എത്തി അവിടെയുള്ള യൂദസമൂഹത്തോട് ചേര്‍ന്നു. മോശയുടെയും ആരോണിന്റെയും ജോസഫിന്റെയും മറിയമിന്റെയും മഗ്ദലനമറിയമിന്റെയും യൂദന്മാരെ സംസ്‌കരിക്കുന്ന രീതിയിലുള്ള കല്ലറകള്‍ അധിനിവേശ കാശ്മീരില്‍ ഇപ്പോഴും ഉണ്ട്. മാതാവായ മറിയത്തിന്റെ കല്ലറ ഇരിക്കുന്ന സ്ഥലം ഇപ്പോഴും -മേരി- എന്നറിയപ്പെടുന്നു.
ഹിന്ദുസ്ഥാനില്‍ തിരിച്ചെത്തിയ യേശു അഫ്ഗാനിസ്ഥാന്‍ കാശ്മീര്‍, തിബറ്റ്, ഹിമാലയ സാനുക്കള്‍ എന്നിവിടങ്ങളില്‍ ചുറ്റിസഞ്ചരിച്ച് ധര്‍മപ്രചരണവും രോഗശാന്തിയും നടത്തിയിരുന്നു. ഇന്നത്തെ പാക്കിസ്ഥാനില്‍പ്പെട്ട ഗുണ്ടഫര്‍ രാജ്യത്ത് യേശുവും ശിഷ്യനായ തോമസും എത്തിയതായി 'തോമസിന്റെ നടപടികള്‍ (Acts of Thomas) എന്ന പുസ്തകത്തില്‍ പറയുന്നു. ഈ പുസ്തകത്തില്‍പെട്ട കാര്യങ്ങള്‍ അടുത്ത കാലത്ത് ശരിയെന്നു തെളിയിക്കുന്ന രീതിയിലുള്ള പുരാതന നാണയങ്ങളും മറ്റും അടുത്തകാലത്തു കണ്ടെത്തിയിരുന്നു. ഏകദേശം എ.ഡി. 50 തോടെ സിന്ധുസ്ഥാനിലെ ചക്രവര്‍ത്തിയായിരുന്ന വിക്രമാദിത്യന്റെ കൊച്ചുമകനായിരുന്ന സാലിവാഹന മഹാരാജാവ് കുതിരപ്പുറത്ത് ലഢാക്കിലുടെ യാത്ര ചെയ്തപ്പോള്‍ നീണ്ട വസ്ത്രങ്ങള്‍ ധരിച്ച് അത്യന്തം ചൈതന്യവാനായ ഒരു വിദേശിയെ കണ്ടതായി പുരാതന സംസ്‌കൃതഗ്രന്ഥമായ -ഭവിഷ്യപുരാണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ അടുത്തു ചെന്ന് ചക്രവര്‍ത്തി അങ്ങ് ആരാണ് എന്ന് ചോദിച്ചു. ആ ദിവ്യന്‍ ഇപ്രകാരം മറുപടി നല്‍കി. 'എന്റെ പേര് ഈസാ മശിഹ. ഞാന്‍ ദൈവപുത്രനാണ് - കന്യാസുതനാണ്. ഞാന്‍ ധര്‍മമാര്‍ഗം എന്റെ നാട്ടുകാരെ പഠിപ്പിക്കുവാന്‍ പോയെങ്കിലും ആ മ്ലേച്ചര്‍ എന്നെ വളരെയധികം ഉപദ്രവിച്ചു. അവിടെനിന്ന് രക്ഷപെട്ട ഞാന്‍ ഇവിടെയെത്തിയതാണ്.' സാലിവാഹനമഹാരാജാവ് ചിലകാര്യങ്ങള്‍ക്കൂടി ആ ദിവ്യനോട് അന്വേഷിക്കുകയും അതിനുശേഷം അദ്ദേഹത്തെ നമസ്‌കരിച്ച് തിരിച്ചു പോകുകയും ചെയ്തു. ഫത്തേപ്പൂര്‍ സിക്രിയില്‍ അക്ബര്‍ ചക്രവര്‍ത്തി ഈസാ നബി ഇന്ത്യയില്‍ പഠിപ്പിച്ചതായി പറയുന്ന താഴെപ്പറയുന്ന വചനം കൊത്തിവച്ചിട്ടുണ്ട്'. ഈ ലോകം ഒരു പാലം മാത്രമാണ്, ഇവിടെ താമസിക്കാതെ കടന്നുപോകുക.' ലഢാക്കിലും ടിബറ്റിലും ഉള്ള മഹായാന ബുദ്ധിസ്റ്റുകള്‍ അവരുടെ ഒരു മുന്‍ ഗുരുവായി 'ഈസാ'യേ കാണുന്നു. ടിബറ്റിലെ ഒരു ബുദ്ധിസ്റ്റ് ആശ്രമത്തില്‍ വച്ച് 'വിശുദ്ധ' പന്ത്രണ്ടു പേരുടെ സുവിശേഷം' കണ്ടെടുത്തിരുന്നു. ആ പുസ്തകം 'Essene Gospel of the Holy 12'ന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1920 കാലഘട്ടത്തില്‍ വത്തിക്കാന്റെ പുരാവസ്തു ശേഖരത്തില്‍നിന്ന്
Essene Gospel of Peace കണ്ടെടുത്തു. ഈ പുസ്തകത്തില്‍ പ്രകൃതിജീവനവും അഹിംസയും ആത്മവിദ്യയുടെകൂടെ അദ്ദേഹം പഠിപ്പിക്കുന്നു. സൂര്യയോഗയും ജല, വായു, മണ്ണ് ചികിത്സയും ആവശ്യമെന്ന് പറയുന്നു. വൃക്ഷങ്ങളിലെ കായ് കനികള്‍, ഇലകള്‍, ധാന്യങ്ങള്‍, തേന്‍, പാല് എന്നിവയേ കഴിക്കാവൂ എന്നും അന്യനാട്ടിലെ ഫലവര്‍ഗങ്ങള്‍ ഒഴിവാക്കുകയാണ് നല്ലതെന്നും പറയുന്നു. ജൈനസിദ്ധാന്തപ്രകാരമായിരിക്കാം കിഴങ്ങുവര്‍ഗങ്ങള്‍ കഴിക്കുവാന്‍ പറയുന്നില്ല. അതുപോലെ ഉറങ്ങുവാന്‍ കിടക്കുമ്പോള്‍ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടക്കുന്നതാണ് നല്ലതെന്നും കാരണം പിതാവിന്റെ സാമ്രാജ്യങ്ങള്‍ അവിടെയും വ്യാപിച്ചിരിക്കുന്നുണ്ടെന്നും പറയുന്നു. 1881-ല്‍ ഒരു റഷ്യന്‍ സഞ്ചാരിയായ നോട്ടോവിച്ച് ലഡാക്കിലെ 'ഹെമിസ്' ആശ്രമത്തില്‍ നിന്ന് യേശുവിന്റെ നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ ഇന്ത്യയിലായിരുന്നു എന്നതിന്റെ ആധികാര്യതയുള്ള പുരാതന ഗ്രന്ഥങ്ങള്‍ കണ്ടെടുത്ത് അവ Life of St. Issaഎന്ന പേരില്‍ പുസ്തകമാക്കിയിട്ടുണ്ട്. ധര്‍മ ഉപദേശവും രോഗശാന്തിയും നിരന്തര ധ്യാനവും തുടര്‍ന്നു നടത്തിക്കൊണ്ടിരുന്ന യേശു 120-ാം വയസ്സില്‍ ശരീരം ഉപേക്ഷിച്ചെന്നും അദ്ദേഹത്തിന്റെ ഭൗതിക ശരീരം യഹൂദരീതിയില്‍ കാശ്മീരിലെ ശ്രീനഗറിലുള്ള റോസാബെല്ലില്‍ സംസ്‌കരിക്കുകയും ചെയ്തു. ഇന്നും റോസാബെല്ലില്‍ ആ ശവകുടീരം സംരക്ഷിക്കപ്പെടുന്നുണ്ട്. അത് ഈസാ നബിയുടെ ശവകുടീരമാണെന്ന് അവിടുത്തെ ആള്‍ക്കാര്‍ ആദ്യം മുതലേ വിശ്വസിക്കുന്നു. ഒരിക്കല്‍ ശിഷ്യര്‍ ശിഷ്യനും കൂട്ടത്തില്‍ ചെറുപ്പവുമായിരുന്ന് യോഹന്നാന്റെ ഭാവിയെപ്പറ്റി ചോദിച്ചപ്പോള്‍ എന്റെ രണ്ടാം വരവു വരെ അവന്‍ ജീവിച്ചിരിക്കണമെന്നാണ് എന്റെ ആഗ്രഹമെങ്കില്‍ നിങ്ങള്‍ക്ക് എന്താണ് എന്ന് ചോദിച്ചു. പക്ഷേ യേശു വീണ്ടും ഇസ്രയേല്‍ സന്ദര്‍ശിച്ചതായി കാണുന്നില്ല.
യേശുവിന്റെ ഇസ്രായേലില്‍ നിന്നുള്ള തിരോധാനത്തിനുശേഷം സ്വര്‍ഗാരോഹണകഥ മിക്കവരും ശരിയെന്നു ധരിച്ചു. പ്രധാനമായും മൂന്നു തരം അനുയായികളായിരുന്നു യേശുവിന്റെ പേരില്‍ അവിടെയുണ്ടായത്. ഒന്നാമത്തതേത് ഭക്തിമാര്‍ഗക്കാരുടേതായിരുന്നു. ആദ്യം ക്രിസ്ത്യാനികളെ എതിരിട്ടുകൊണ്ടിരുന്ന സാവൂള്‍ (പോള്‍) എന്ന യൂദപണ്ഡിതന്‍ ഒരിക്കല്‍ യേശു പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെട്ടതനുസരിച്ചെന്നു പറഞ്ഞു ക്രിസ്ത്യന്‍ ഭക്തിമാര്‍ഗക്കാരുടെ നേതാവായി. യേശുവിന്റെ ഒരു വചനം പോലും അദ്ദേഹം കേട്ടിട്ടില്ല- അതുകൊണ്ട് ലേഖനഭാഗങ്ങളിലൊന്നും സുവിശേഷവചനങ്ങള്‍ അദ്ദേഹം ഉദ്ധരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ശിഷ്യരായ ലൂക്കായുടെയും മാര്‍ക്കോസിന്റെയും പേരില്‍ സുവിശേഷങ്ങള്‍ എഴുതപ്പെട്ടു. മത്തായിയുടെ സുവിശേഷം ശിഷ്യനായ മത്തായിയുടെതല്ലെന്ന് ആ മത്തായി തന്നെ സൂചിപ്പിക്കുന്നുണ്ട്. ക്രിസ്തുവിന് ശേഷം മൂന്നാം നൂറ്റാണ്ടിലാണ് സുവിശേഷങ്ങള്‍ ഇന്നത്തെ രീതിയിലാക്കിയത്. അന്ന് ഭക്തിമാര്‍ഗക്കാര്‍ മറ്റു രണ്ടു വിഭാഗങ്ങളായിരുന്ന എസ്സീന്‍ (Essene) ക്രൈസ്തവരെയും (സന്ന്യാസിവിഭാഗം) ഗ്‌നോസ്റ്റിക്ക് (Gnostics) ക്രൈസ്തവരെയും (ജ്ഞാനമാര്‍ഗികള്‍) ഭരണസ്വാധീനം ഉപയോഗിച്ച് സാവധാനം അമര്‍ച്ച ചെയ്തതായി ചരിത്രരേഖകളില്‍ കാണുന്നു. വിശ്വാസംപോലെ ജ്ഞാനത്തിനും ധ്യാനത്തിനും മുന്‍ഗണന കൊടുത്ത എസ്സീനുകളും ഗ്‌നോസ്റ്റിക്കുകളും അവര്‍ അഹിംസയ്്ക്കും സമാധാനത്തിനും പ്രധാന്യം കൊടുത്തിരുന്നതിനാല്‍ സാവധാനം ഇല്ലാതായി. (കേരളത്തില്‍ കാര്‍മിക പുരോഹിതരുടെ വരവോടെ ബുദ്ധമതവും ജൈനമതവും നാമാവശേഷമായതുപോലെ) അടുത്തകാലത്ത് കണ്ടെടുക്കപ്പെട്ട ചാവുകടല്‍ ചുരുളുകള്‍ എസ്സീനുകളുടെ ഉയര്‍ന്ന ആത്മീയ ജീവിതത്തെക്കൂറിച്ച് വളരെയധികം വിവരങ്ങള്‍ നല്‍കുന്നുണ്ട്. 1940- കളില്‍ ഈജിപ്തിലെ നാഗ് ഹമ്മാഡിയിലെ ഒരു ഗുഹയില്‍നിന്ന് പാപ്പിറസ് ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടു ഒളിച്ചു സൂക്ഷിച്ചിരുന്ന 1700 വര്‍ഷങ്ങളായി ഗ്നോസ്റ്റിക്ക് ഗ്രന്ഥങ്ങള്‍ കണ്ടെടുത്തു. ഈ ഗ്രന്ഥങ്ങളുടെ വിലയറിയാതെ പുസ്തകങ്ങള്‍ കണ്ടെടുത്ത് ആളിന്റെ അമ്മ തണുപ്പുകാലത്തു തീകത്തിക്കുവാന്‍ കുറെയേറെ ഗ്രന്ഥങ്ങള്‍ ഉപയോഗിച്ചു. എന്നാല്‍ തോമാശ്ലീഹായുടെ സുവിശേഷം, മഗ്ദലനമറിയത്തിന്റെ സുവിശേഷം തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങള്‍ ലഭിക്കാനിടയായി. പൗലോസ് നേതൃത്വം നല്‍കിയ ഭക്തിമാര്‍ഗക്കാര്‍ സ്ത്രീകളെ പിന്‍നിരയില്‍ നിര്‍ത്തിയിട്ടെങ്കിലും ഗ്നോസ്റ്റിക്ക് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ആണെന്നോ പെണ്ണെന്നോ വ്യത്യാസം നല്‍കാതെ ആത്മീയമായി ഉയര്‍ന്ന ആളായിരുന്നു. ചില ഗ്നോസ്റ്റിക് ഗ്രന്ഥങ്ങളില്‍ ക്രിസ്തു കുരിശില്‍ മരിച്ചില്ലെന്ന് എഴുതപ്പെട്ടിരുന്നു. മാര്‍തോമ്മായുടെയും മഗ്ദലനമറിയത്തിന്റെയും സുവിശേഷങ്ങള്‍ ബുദ്ധതത്ത്വങ്ങളുമായി വളരെ സാമ്യം കാണിക്കുന്നുണ്ട്. സെന്‍ ബുദ്ധിസ്റ്റ് ഗ്രന്ഥങ്ങളിലെ കോവാന്‍സ് പോലെയാണ് മാര്‍ത്തോമായുടെ സുവിശേഷത്തിലെ എല്ലാ വചനങ്ങളും മാര്‍ത്തോമായുടെ സുവിശേഷത്തില്‍ തന്റെ അഭാവത്തില്‍ നീതിമാനായ യാക്കോബിനെയാണ് യേശു ശിഷ്യന്മാരുടെ നേതൃത്വം ഏല്പിക്കുന്നത്. തോമ്മായുടെ സുവിശേഷം ചരിത്രമോ അത്ഭുതകൃത്യങ്ങളോ പറയുന്നില്ല. ഈടുറ്റ ആത്മീയ വചനങ്ങള്‍ മാത്രം. അതിനാല്‍ മറ്റു സുവിശേഷങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ടതാണ് അതെന്ന് സ്വതന്ത്ര ദൈവശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
സന്ന്യാസ പരമ്പരയില്‍പ്പെട്ട എസ്സീനുകളും ഗ്നോസ്റ്റിക്കുകളും സാവധാനം എണ്ണത്തില്‍ കുറഞ്ഞു. എങ്കിലും ഭക്തിമാര്‍ഗക്കാര്‍ യൂദന്മാരുടെയും റോമാക്കാരുടെയും പീഢനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും രഹസ്യമായി സംഗമിക്കുകയും പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തുകൊണ്ടിരുന്നു. എ.ഡി.310-ല്‍ റോമാസാമ്രാജ്യം ഒരു യുദ്ധത്തില്‍ തോല്ക്കുമെന്ന് അവസ്ഥ വന്നു. ആയിടയ്ക്ക് കോണ്‍സ്റ്റന്റിയിന്‍ ചക്രവര്‍ത്തിയുടെ രാജ്ഞി സ്വപ്നത്തില്‍ തങ്ങളുടെ പതാകയില്‍ കുരിശടയാളം വരച്ച് യുദ്ധത്തിനുപോയാല്‍ ജയിക്കുമെന്ന് കണ്ടു. വിവരം ചക്രവര്‍ത്തിയെ അറിയിച്ചപ്പോള്‍ അങ്ങനെ യുദ്ധം ചെയ്യുവാന്‍ നിര്‍ദേശിച്ചു. അത്ഭുതകരമായി, ജയിച്ചു മുന്നേറിയിരുന്ന ശത്രുസൈന്യം പെട്ടെന്ന് പിന്‍വാങ്ങി. അതിനടുത്ത സമയത്തുതന്നെ ചക്രവര്‍ത്തിയുടെ അമ്മയ്ക്ക് തീവ്രമായ എന്തോ അസുഖം പിടിക്കുകയും കൊട്ടാരം വൈദ്യന്മാര്‍ക്ക് രോഗം ശമിപ്പിക്കുവാന്‍ സാധിക്കാതെവരികയും ചെയ്തു. അപ്പോള്‍ ചക്രവര്‍ത്തിയോട് ആരോ ക്രിസ്ത്യാനികളെ വിളിച്ചു പ്രാര്‍ത്ഥിപ്പിച്ചാല്‍ രാജമാതാവിന്റെ അസുഖം ഭേദമായേള്‍ക്കാമെന്നു പറഞ്ഞതനുസരിച്ച് ചക്രവര്‍ത്തി ഒരു ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ സംഘത്തെ വിളിപ്പിക്കുകയും അവരുടെ പ്രാര്‍ത്ഥനയ്ക്കുശേഷം രാജമാതാവിന്റെ അസുഖം ശമിക്കുകയും ചെയ്തു. ഈ രണ്ടു സംഭവങ്ങളും കോണ്‍സ്റ്റാന്റിയിന്‍ ചക്രവര്‍ത്തിയെ ക്രിസ്ത്യാനികളെ പീഢിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. അദ്ദേഹം അവരോട് അവരുടെ ജീവിതരീതിയെക്കൂറിച്ചും ആചാര അനുഷ്ഠാനങ്ങളെക്കുറിച്ചും അന്വേഷിച്ചു. തങ്ങള്‍ ശുദ്ധ സസ്യഭുക്കുകളാണെന്നും ലഹരിയുള്ള പാനീയങ്ങള്‍ ഉപയോഗിക്കില്ലെന്നും കൂട്ടത്തില്‍ അവര്‍ അറിയിച്ചു. മാംസഭക്ഷണത്തിനും ലഹരിയ്ക്കും അതിയായ താത്പര്യമുണ്ടായിരുന്ന ചക്രവര്‍ത്തി ഈ രണ്ടു കാര്യങ്ങള്‍ വേണ്ടെന്നുവച്ചാല്‍ ക്രിസ്ത്യാനികളോടുള്ള പീഡനങ്ങള്‍ നിര്‍ത്താമെന്നും രാഷ്ട്രത്തിന്റെ മതം എന്ന സ്ഥാനം നല്‍കാമെന്നും ബിഷപ്പുമാര്‍ക്ക് പ്രഭുക്കന്മാരുടെ തിളങ്ങുന്ന വസ്ത്രങ്ങളും അധികാരദണ്ഡും നല്‍കാമെന്നും അറിയിച്ചു. സാമ്രാജ്യത്തിന്റെ പീഡനങ്ങള്‍ക്ക് പകരം അംഗീകാരവും അധികാരവും കിട്ടുമെന്നറിഞ്ഞ കുറെ ബിഷപ്പുമാര്‍ അതംഗീകരിച്ചു. അതനുസരിച്ച് പൗലോസിനാല്‍ നയിക്കപ്പെട്ട സഭയിലെ സുവിശേഷങ്ങളില്‍ വീഞ്ഞിന്റെ ലഹരിയും മാംസഭക്ഷണവും തെറ്റില്ലെന്നമട്ടില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. ലോക്കസ്റ്റ് (Locust) മരത്തിന്റെ ഫലവും തേനും കഴിച്ചിരുന്ന സ്‌നാപകയോഹന്നാനെ വെട്ടുകിളികളും തേനും കഴിച്ചിരുന്ന ആള്‍ എന്ന് എഴുതി വച്ചു. കൂട്ടത്തില്‍ പുനര്‍ജന്മ സിദ്ധാന്തത്തിനു പകരം നശ്വരനായ ശരീരത്തിന് ശാരീരികമായ ഉയിര്‍പ്പുണ്ടെന്നും അതിലെല്ലാം ഉപരിയായി തന്റെ ധ്യാനമാര്‍ഗവും സാത്വികജീവിതരീതിയും രക്തവും ശരീരവും (വീഞ്ഞും അപ്പവുമായി) അവതരിപ്പിച്ച ക്രിസ്തുവിന്റെ പ്രബോധനത്തിനുപകരം ക്രിസ്തുവിന്റെ രക്തവും ശരീരവും കഴിക്കുന്നതായി ബലിയര്‍പ്പണത്തില്‍ കരുതണമെന്നും വതരിപ്പിച്ചു. അങ്ങനെ ക്രിസ്ത്യാനികളെ മാംസഭുക്കുകളാക്കി. ഗോസ്പല്‍ ഓഫ് ഹോളി റ്റൈല്‍വ്-ല്‍ പറയുന്നത് ജനക്കൂട്ടത്തിന് യേശു അപ്പവും മുന്തിരിയും നല്‍കിയെന്നാണ് - സഭകള്‍ അംഗീകരിച്ച സുവിശേഷത്തിലെ അപ്പവും മീനും എന്നല്ല. ഇന്ന് എല്ലാ ഭക്തിമാര്‍ഗ്ഗസഭകളും ഈ മാറ്റം വരുത്തിയ സുവിശേഷങ്ങള്‍ പ്രാമാണിക സുവിശേഷങ്ങളായി കൊണ്ടു നടക്കുകയാണ് ചെയ്യുന്നത്. ചക്രവര്‍ത്തിയില്‍ നിന്ന് കിട്ടിയ അധികാരം വച്ച എണ്ണത്തില്‍ കുറഞ്ഞ എസ്സീനുകളേയും ഗ്നോസ്‌ററിക്കുകളേയും ഉത്മൂലനം ചെയ്യുവാന്‍ സ്വാര്‍ത്ഥ മോഹികളായി ബിഷപ്പുമാര്‍ക്കു കഴിഞ്ഞു. ടൂറിനിലെ തിരുവസ്ത്രം 2000 വര്‍ഷത്തെ പഴക്കമുള്ളതെന്ന് തെളിഞ്ഞെങ്കിലും അവയില്‍ സുവിശേഷങ്ങളില്‍ പറയുന്ന മുറിവുകളുടെ പാടുകള്‍ ഉണ്ടെങ്കിലും, യേശുവിന്റെ ഉയിര്‍പ്പുകഥയെ ആസ്പദമാക്കിയാണ് ക്രിസ്ത്യന്‍ സഭകളുടെ നിലനില്‍പ് എന്നതിനാല്‍ കത്തോലിക്കാ സഭ ടൂറിനിലെ തിരുവസ്ത്രത്തെ തള്ളിപ്പറഞ്ഞു. അതു 14-ാം നൂറ്റാണ്ടിലേതാണ് അവര്‍ പ്രചരിപ്പിച്ചു. അതുപോലെ ഹെമിസ് മോണാസ്റ്ററിയില്‍ നിന്ന് കിട്ടിയ രേഖകള്‍ വത്തിക്കാന്‍ പണം കൊടുത്തു മേടിച്ച് നശിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും നോട്ടോവിച്ച് അത് കൈമാറാതെ പ്രസിദ്ധീകരിക്കുകയാണ് ചെയ്തതു. അതിനുശേഷം ബ്രിട്ടീഷ് ഭരണാധിപന്മാരും കാശ്മീരിലെ ചില മുസ്ലീം തീവ്രവാദികളും ഈസായെപ്പറ്റിയുള്ള ബുദ്ധിസ്റ്റ് ആശ്രമങ്ങളിലെ പുരാതന ഗ്രന്ഥങ്ങള്‍ നശിപ്പിച്ചു. ആ ഗ്രന്ഥങ്ങള്‍ നിലവിലുള്ള യേശുവിനെക്കുറിച്ചുള്ള (ഈസാ നബിയെക്കുറിച്ചുള്ള തങ്ങളുടെ ഗ്രന്ഥങ്ങളിലുള്ള) വിശ്വാസങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും എതിരായതിനാലായിരുന്നു അത്. എങ്കിലും ചാവുകടല്‍ ചുരുളുകളും, ഗ്നോസ്റ്റിക് സുവിശേഷങ്ങളും എസ്സീന്‍ ഗോസ്പല്‍ ഓഫ് പീസും എസ്സീന്‍ ഗോസ്പല്‍ ഓഫ് ഹോളി 12 ഉം അടക്കം ധാരാളം ഗ്രന്ഥങ്ങള്‍ , അംഗീകരിക്കപ്പെട്ട സുവിശേഷങ്ങളില്‍ പറയുന്നതിനെക്കാള്‍ മഹത്തായ രീതിയില്‍ , ഈസാനാഥിനെ വിവരിക്കുന്നു. ആകാശവും ഭൂമിയും മാഞ്ഞുപോയാലും എന്റെ വചനങ്ങള്‍ നിലനില്ക്കുമെന്ന് യേശു പറഞ്ഞത് എത്രയോ അര്‍ഥവത്താണ്. കന്യാജനനമോ ഉത്ഥാനമോ മറ്റു ചരിത്രങ്ങളോ അത്ഭുതങ്ങളോ വലിയ പ്രാധാന്യം കൊടുക്കേണ്ടതല്ലെന്ന് ആ വചനത്തില്‍നിന്നുതന്നെ അര്‍ഥമാക്കാം. എസ്സീന്‍ ഗോസ്പല്‍ ഓഫ് ഹോളി 12-ല്‍ പറയുന്നത് ശ്രദ്ധിക്കുക. എന്താണ് സത്യം എന്ന് ക്രിസ്തുവിനോട് ശിഷ്യര്‍ ചോദിച്ചപ്പോള്‍ 'സത്യം' ഓരോരുത്തര്‍ക്കും അവരുടെ പുരോഗതി അനുസരിച്ച് ആപേക്ഷികമെന്ന് മറുപടി പറയുന്നു. ഇപ്പോള്‍ സത്യമെന്ന് തോന്നുന്നത് അടുത്ത പടിയിലെത്തുമ്പോള്‍ അതിലുമുപരി എന്ന് ബോദ്ധ്യം വരുന്നു. പടിപടിയായി അന്തിമസത്യത്തിലെത്താം.
-നമുക്കും അന്വേഷണം തുടരാം-
Some of the Books and Web-sites be referred:
1. Jesus in India - By Holger Kersten.
2. Life of Saint Issa - By Nicolas Notovitch.
3. Kashmir O Tibetta (Lost Years of Jesus) - By Swamy Abhedananda
4. Dead Sea Scrolls.
5. Essene Gospel of Peace
6. Essene Gospel of the Holy Twelve
7. Acquarian Gospel of Jesus in Christ.
8. Extracts from the Gnostic Gospels-By Elaine Pagels.
9. Gospel of Infancy by St.Thomas
10. Gospel According to Hebrews
11. Gospel of St. Thomas.
12. Gospel of Mary Magdalene
13. Acts of Thomas
14. Bhavishya Purana
15. Natha Namavally
16. www.early christian writings.com
17. www.thetombof jesus.com
18. www.jesusteacher.humanjourney.su

2011, സെപ്റ്റംബർ 21, ബുധനാഴ്‌ച

സഭയിലെ സംഘടനാപ്രവര്‍ത്തനം - ഒരു രൂപരേഖ

സഭയിലെ സംഘടനാപ്രവര്‍ത്തനം

- ഒരു രൂപരേഖ


സഭാസംബന്ധിയായ കാര്യങ്ങളോടു പ്രതികരിക്കുന്നതിനും, സഭാധികാരികളെയും സഭാഘടനയെയും തിരുത്തുന്നതിനുമായി, വിശ്വാസികളുടെയും വൈദികരുടെയും വെവ്വേറെയും കൂട്ടുചേര്‍ന്നുള്ളതുമായ നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും ഇന്ന് നമ്മുടെ സഭയിലുണ്ട്. ഇവയെയെല്ലാം കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള, 'നസ്രാണി കത്തോലിക്കാ പൈതൃകസംരക്ഷണസമിതി' പോലുള്ള, ഏകോപനവേദികളും സഭയിലിന്നുണ്ട്. ഇവയുടെയെല്ലാം നേതൃത്വത്തില്‍ ഒട്ടേറെ ബോധവല്‍ക്കരണപരിപാടികളും, സഭാസമൂഹത്തിന്റെ പരമ്പരാഗതമായ അവകാശാധികാരങ്ങളെ തുടച്ചുനീക്കുന്ന സഭാധികാരത്തിനെതിരെയുള്ള പ്രതിഷേധപരിപാടികളും, വിജയകരമായിത്തന്നെ നടത്തപ്പെടുകയുണ്ടായി. എന്നാല്‍ ഇവയ്‌ക്കൊന്നും അല്പംപോലും ചെവികൊടുക്കാതെ, അധികാരത്തിമിരത്തിന്റെ അന്ധതയോടും, 'ടൈറ്റാനിക്' (Titanic) എന്നു വിശേഷിപ്പിക്കാവുന്ന അഹന്തയോടുംകൂടി, ഈ സഭാനൗകയെ വിനാശത്തിന്റെ മേഖലകളിലേക്കുതന്നെ സഭാധികാരികള്‍ നയിക്കുകയാണ്. ഇവരുടെ ബധിരകര്‍ണങ്ങള്‍ തുറപ്പിക്കുകയോ, അവരുടെ കൈകളില്‍നിന്നും സഭയുടെ നിയന്ത്രണം പിടിച്ചുവാങ്ങുകയോ ചെയ്യാതെ ഇനി മറ്റു പോംവഴികളുണ്ടെന്നു തോന്നുന്നില്ല. അതിന് ഇതുവരെ നടത്തിയ തരത്തിലുള്ള 'പരിപാടി കേന്ദ്രീകൃത'വും(Programme oriented) താല്‍ക്കാലിക സ്വഭാവത്തോടു കൂടിയതുമായ പ്രവര്‍ത്തനങ്ങള്‍ മതിയാകുമെന്നു തോന്നുന്നില്ല. അതുകൊണ്ട് ഇതുവരെ നടത്തിയ സംഘടനാപ്രവര്‍ത്തനശൈലിയെ ശരിയായി വിലയിരുത്തുകയും തിരുത്തി മുന്നേറുകയും ചെയ്യേണ്ടതുണ്ട്.
വിലയിരുത്തല്‍
സഭയില്‍ രൂപംകൊടുത്ത ഓരോ പ്രസ്ഥാനങ്ങളെയും വിലയിരുത്തുമ്പോള്‍, അവയോരോന്നും, ഒന്നുകില്‍ സഭയിലെ ഏതെങ്കിലും ഒരു പ്രശ്‌നത്തോടു പ്രതികരിക്കാന്‍, അല്ലെങ്കില്‍ ഏതെങ്കിലും ഒരു പരിപാടി നടപ്പാക്കാന്‍, വേണ്ടി രൂപംകൊടുത്തിട്ടുള്ളതാണെന്നു കാണാം. ഉദാഹരണ ത്തിന് 'ലിറ്റര്‍ജിക്കല്‍ ആക്ഷന്‍ കമ്മിറ്റി', ഇന്നത്തെ സഭാപ്രതിസന്ധിയുടെ ഒരു രോഗലക്ഷണം മാത്രമായ ആരാധനക്രമപ്രശ്‌നത്തോടു ബന്ധപ്പെട്ടു രൂപംകൊണ്ടതാണെങ്കില്‍, 'നസ്രാണി കത്തോലിക്കാ പൈതൃകസംരക്ഷണസമിതി' പള്ളിയോഗനടപടിക്രമത്തിനും മാനിക്കേയന്‍ കുരിശിനുമെതിരെ ശക്തമായി ആഞ്ഞടിക്കാന്‍വേണ്ടി രൂപം കൊടുത്തതാണ്.
ചുരുക്കത്തില്‍, താത്ക്കാലികസ്വഭാവത്തോടുകൂടിയതും പരിമിതലക്ഷ്യങ്ങള്‍ മാത്രമുള്ളതുമായിരുന്നു പല പ്രസ്ഥാനങ്ങളും. അതുകൊണ്ടാണ്, എപ്പിസ്‌കോപ്പല്‍ അസംബ്ലിയോടനുബന്ധിച്ച്, എല്ലാ സംഘടനകളുംകൂടി സഹകരിച്ച് കാക്കനാട്ട് സെന്റ് തോമസ് മൗണ്ടില്‍ നടത്തിയ 3 ദിവസത്തെ ഉപവാസ-പ്രാര്‍ത്ഥനായജ്ഞത്തിനുശേഷം അവയെല്ലാം നിസ്സംഗതയിലേക്കും നിശ്ശബ്ദതയിലേക്കും വീണുപോയത്. ഈ സംഘടനകളോരോന്നും പലവട്ടം സഭാധികാരികള്‍ക്കു സമര്‍പ്പിച്ചിട്ടുള്ള നിവേദനങ്ങളോ, അവ ഉയര്‍ത്തിയ വിഷയങ്ങളോ എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ ചര്‍ച്ചയ്‌ക്കെടുക്കുകപോലും ചെയ്യുകയുണ്ടായില്ല. എന്തിന്, എപ്പിസ് കോപ്പല്‍ അസംബ്ലിയുടെതന്നെ സുപ്രധാനങ്ങളായ പല നിര്‍ദേശങ്ങളും കാറ്റില്‍പ്പറത്തിക്കൊണ്ടുള്ളവയായിരുന്നു മെത്രാന്‍സിനഡിന്റെ പല തീരുമാനങ്ങളും. ദൈവജനത്തിന്റെ സ്വരത്തിന് തങ്ങള്‍ അല്പംപോലും കാതുകൊടുക്കില്ല, എന്നു പ്രഖ്യാപിക്കുന്ന തരത്തിലുള്ള മെത്രാന്മാരുടെ സിനഡു തീരുമാനങ്ങള്‍ക്കെതിരെ വേണ്ടപോലെ പ്രതികരിക്കാന്‍ കഴിയുന്ന ഒരു ഘടനാരൂപം, നിലവിലുള്ള സഭാസംഘടനകള്‍ ആര്‍ജിച്ചിട്ടില്ല എന്നു തോന്നുന്നു. മെത്രാന്മാരാകട്ടെ, നമ്മെയുംകൊണ്ട് അവരുടെ അന്ധമായ 'ടൈറ്റാനിക് ജൈത്രയാത്ര' നിര്‍ബാധം തുടരുകയും ചെയ്യുന്നു.
സംഘടനാപരമായ ദൗര്‍ബല്യങ്ങളും ശക്തികളും തിരിച്ചറിഞ്ഞ്, ദുര്‍ബലതകളെ ഒഴിവാക്കി, മുന്നോട്ടുപോകേണ്ട അവസരമാണിത്. ഓരോ സംഘടനയും അവയുടെ ശക്തിയും ചൈതന്യവും തെളിയിച്ചിട്ടുണ്ട്. വിശ്വാസിസമൂഹത്തില്‍ ഇന്നത്തെ സഭാപ്രതിസന്ധിയുടെ വിവിധവശങ്ങള്‍ ചര്‍ച്ചാവിഷയമാക്കുകയും വ്യാപകമായ ഒരവബോധം സൃഷ്ടിക്കുകയും ചെയ്യാന്‍ അവയ്ക്കു കഴിഞ്ഞു. അതുപോലെതന്നെ, ധാരാളം പ്രതിഷേധ പരിപാടികളില്‍ വിശ്വാസികളെ പങ്കെടുപ്പിക്കാനും അവരുടെയെല്ലാം അനുഭാവം നേടാനും അവയ്ക്കു കഴിഞ്ഞു. ഈ സഭയ്ക്കു നാട്ടുമെത്രാന്മാരെ കിട്ടിയതിനുശേഷമുള്ള ഒരു നൂറ്റാണ്ടിലേറെക്കാലത്തെ നീണ്ട ഉറക്കത്തില്‍ നിന്നും ഇവിടുത്തെ വിശ്വാസിസമൂഹത്തെ ഇത്രയുമെങ്കിലും ഉണര്‍ത്തിയെടുക്കാന്‍ സാധിച്ചു എന്നത് ഇത്രയുംകാലത്തെ സംഘടനാപ്രവര്‍ത്തനങ്ങളുടെ ചരിത്രപരമായ ഒരു നേട്ടംതന്നെയാണ്. എന്നാല്‍, ഈ നേട്ടത്തെ നിലനിര്‍ത്തി പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ സാധിക്കുന്നില്ല എന്ന്, നിസ്സംഗതയിലേക്കു മടങ്ങിപ്പൊയ്‌ക്കൊണ്ടിരിക്കുന്ന വിശ്വാസിസമൂഹത്തെ നിരീക്ഷിച്ചാല്‍ മനസ്സിലാകും. ഈ 'നൂറ്റാണ്ടുനിദ്ര'യ്ക്കിടയില്‍ തങ്ങള്‍ക്കുമേല്‍ പൊതിഞ്ഞുവളര്‍ന്നുവന്ന ആലസ്യത്തിന്റെ ചിതല്‍പുറ്റ് പൊട്ടിച്ചുമാറ്റാനുള്ള ആത്മശക്തി ഇന്നും അവരില്‍ ഉറഞ്ഞുകിടക്കുകയാണ്.
ഓരോ പ്രസ്ഥാനത്തോടും അവയുടെ പരിപാടികളോടും അനുഭാവം പുലര്‍ത്തിയിരുന്ന വിശ്വാസികള്‍, എപ്പിസ്‌കോപ്പല്‍ അസംബ്ലിക്കും മെത്രാന്‍ സിനഡിന്റെ തലതിരിഞ്ഞ തീരുമാനങ്ങള്‍ക്കും ശേഷം എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്നു. സംഘടനാപ്രവര്‍ത്തനത്തിനുള്ള സ്ഥിരസംവിധാനമോ പ്രാദേശികഘടകങ്ങളോ ഇല്ലാത്തതിനാല്‍ സംഘടനാ നേതൃത്വങ്ങള്‍ക്ക് അപ്പപ്പോള്‍ പ്രതികരിക്കാനാവാതെ കയ്യും കെട്ടി നില്‍ക്കേണ്ടിയും വരുന്നു. ഏതു പ്രവര്‍ത്തനത്തിന്റെയും തുടര്‍ച്ച നിന്നുപോയാല്‍, അതുവരെ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും നിഷ്ഫലമായിപ്പോകുമല്ലോ.
ഇതെല്ലാം സൂചിപ്പിക്കുന്നത്, സംഘടനാതലത്തില്‍ ഇന്നുള്ള പരിമിതികളെ വിലയിരുത്തി വേണ്ട മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് മുന്നോട്ടുപോകേണ്ടതുണ്ട് എന്നാണ്. ഉണര്‍വിലേക്കു വന്നവരെ ക്രിസ്തു പ്രഖ്യാപിച്ച സ്വാതന്ത്ര്യത്തിന്റെ 'ബ്യൂഗിള്‍' വിളിച്ച് കര്‍മനിരതരാക്കുന്നില്ലെങ്കില്‍, അടിമത്തഘടന സൃഷ്ടിച്ച ആലസ്യത്തിന്റെ ചിതല്‍പ്പുറ്റിലും സുരക്ഷിതത്വം കണ്ട്, അവര്‍ വീണ്ടും ദീര്‍ഘനിദ്രയിലേക്കുതന്നെ ഉള്‍വലിയും. അതിനാല്‍ ഇന്നു നിലനില്‍ക്കുന്ന ശ്മശാനമൂകതയെ തകര്‍ത്ത്, പ്രസ്ഥാനത്തെ ജീവസ്സുറ്റതാക്കേണ്ടതുണ്ട്. അതിനാവശ്യമായ സംഘടനാവൈഭവവും സംവിധാനങ്ങളും ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. സഭയിലെ സംഘടനാപ്രവര്‍ത്തനത്തിന്റെ ചരിത്രത്തിലെ ഈ അടുത്ത ഘട്ടത്തിലേക്കു കാലെടുത്തുവെയ്ക്കാന്‍ സമയമായിരിക്കുന്നു.
പരിമിതികള്‍
1. അടിസ്ഥാനപ്രശ്‌നത്തെക്കുറിച്ചുള്ള ധാരണക്കുറവ്
ഇന്നത്തെ സഭാപ്രതിസന്ധിയുടെ അടിസ്ഥാനകാരണത്തെപ്പറ്റി വ്യക്തമായ ഒരു ധാരണയില്ലായ്മയാണ്, സഭാ സംഘടനകളുടെ മുഖ്യമായ ഒരു പരിമിതി. അതുകൊണ്ടുതന്നെ, കൃത്യമായ ലക്ഷ്യബോധം പ്രവര്‍ത്തനപരിപാടികളിലുണ്ടാകാതെ പോകുന്നു.
കുര്‍ബാനക്രമപ്രശ്‌നം, മാനിക്കേയന്‍ കുരിശുപ്രശ്‌നം എന്നിങ്ങനെ, സഭയിലെ അനവധിയായ മനുഷ്യാവകാശലംഘനങ്ങള്‍ വരെയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും ജന്മം നല്‍കിക്കൊണ്ടു നിലനില്‍ക്കുന്ന സഭയിലെ അടിസ്ഥാനപ്രശ്‌നം എന്താണ്? ബൈബിളധിഷ്ഠിതവും അപ്പോസ്തലനിര്‍ദേശിതവും ഈ സഭയുടെ വിശുദ്ധപാരമ്പര്യവുമായ മാര്‍ത്തോമ്മായുടെ നിയമം ഇവിടെനിന്നും തുടച്ചുമാറ്റപ്പെട്ടു എന്നതാണ് എല്ലാ പ്രശ്‌നങ്ങളുടെയും അടിസ്ഥാനസ്രോതസ്സ്. മാര്‍ത്തോമ്മായുടെ നിയമപ്രകാരമുള്ള യോഗസമ്പ്രദായം ഇവിടെ നിലവിലുണ്ടായിരുന്നെങ്കില്‍, ഇത്തരം പ്രശ്‌നങ്ങള്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല. കാരണം, സഭയുടെ ആധ്യാത്മി കവും ഭൗതികവുമായ എല്ലാക്കാര്യങ്ങളിലും തീരുമാനങ്ങളെടുത്തു നടപ്പാക്കാനുള്ള അധികാരാവകാശങ്ങള്‍ വിവിധ തട്ടുകളുള്ള ഈ യോഗസമ്പ്രദായത്തിനുണ്ടായിരുന്നു. വിശ്വാസിസമൂഹത്തിന്റെ പൂര്‍ണഭാഗഭാഗിത്വമുള്ള ഈ യോഗങ്ങളില്‍ സഭയുടെ മൊത്തം അഭിപ്രായം പ്രതിഫലിച്ചിരിക്കും എന്നതിനാല്‍, തീരുമാനങ്ങള്‍ക്ക് സര്‍വരുടെയും അംഗീകാരവുമുണ്ടായിരിക്കും. അതായത്, നമ്മുടെ യോഗസമ്പ്രദായം നിലവിലുണ്ടായിരുന്നെങ്കില്‍ ഒരു പ്രശ്‌നത്തിനും വിവാദമായി തുടരുവാന്‍ സാധിക്കുമായിരുന്നില്ല. ഇനിയാണെങ്കിലും, ഈ യോഗസമ്പ്രദായം എപ്പോള്‍ പുനഃസ്ഥാപിക്കപ്പെടുന്നുവോ, അപ്പോള്‍ത്തന്നെ, ഇന്നത്തെ എല്ലാ പ്രശ്‌നങ്ങളും പരിഹൃതമാകും എന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍, പ്രശ്‌നഭരിതമായിരിക്കുന്ന ഇന്നത്തെ സഭാപ്രതിസന്ധി പരിഹരിക്കാന്‍ ആത്യന്തികമായി ആവശ്യമായി രിക്കുന്നത് നമ്മുടെ യോഗപാരമ്പര്യത്തിന്റെ പുനഃസ്ഥാപനംതന്നെയാണ്.
മറ്റു സഭാപ്രശ്‌നങ്ങളില്‍ ഇടപെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈയൊരു അടിസ്ഥാന ധാരണ ഉണ്ടാകേണ്ടതുണ്ട്. കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് അതു സഹായകവുമാണ്.
2. പരിമിതനേതൃത്വം
നേതാക്കള്‍ വളരെ കുറവാണ് എന്നതാണ് മറ്റൊരു പരിമിതി. സഭാനേതൃത്വത്തിന്റെ തിരുവായ്‌ക്കെതിരെ എന്തെങ്കിലും ശബ്ദിക്കുന്നതുതന്നെ അചിന്ത്യമായി കരുതപ്പെട്ടിരുന്ന കാലത്ത്, ബൈബിളില്‍ നിന്നും ശക്തിയുള്‍ക്കൊണ്ട്, എതിര്‍വാക്കുതിര്‍ക്കുവാന്‍ ധൈര്യപ്പെട്ട ഏതാനും വ്യക്തികളിലാണ് മിക്ക സഭാസംഘടനകളുടെയും നേതൃത്വം ഇന്നു നിക്ഷിപ്തമായിരിക്കുന്നത്. അവര്‍ നേതൃത്വം കൊടുക്കുന്ന സംഘടനകളുടെ ലക്ഷ്യങ്ങളോടും പരിപാടികളോടും ആഭിമുഖ്യമുള്ളവര്‍ നസ്രാണിസഭയില്‍ ധാരാളമുണ്ടെങ്കിലും, അവരുടെ ക്രൈസ്തവധീരതയെയും ത്യാഗസന്നദ്ധതയെയും പിഞ്ചെന്ന് നേതൃത്വത്തിലേക്കു കടന്നുവരാന്‍ അധികമാരും മുതിരുന്നില്ല എന്നതാണ് ഒരു വലിയ പരാധീനത. കേരളത്തിലങ്ങോളമിങ്ങോളമുള്ള അനുഭാവികള്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കാന്‍ മുന്നോട്ടു വരുമ്പോള്‍ മാത്രമെ പ്രാദേശികമായി വേരുകളാഴ്ത്തികൊണ്ട് കേരളവ്യാപകമായ ഒരു പ്രസ്ഥാനത്തിന് ജന്മം കൊള്ളാനാകൂ.
3. അധികാരപ്രീണനത്വര.
തങ്ങളുടെ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് സഭാധികാരികളുടെ അംഗീകാരംകൂടി ഉണ്ടാകണമെന്ന ഒരു ദുര്‍ബലചിന്ത സംഘടനാനേതാക്കള്‍ക്ക് ഉണ്ടാകാറുണ്ട്. ആധികാരികാംഗീകാരമുള്ള ഏറ്റവും വലിയ അത്മായപ്രസ്ഥാനമായ 'അഖില കേരളകത്തോലിക്കാ കോണ്‍ഗ്രസി'ന്റെ, ഇന്നത്തെ 'മെത്രാന്‍ സേവാസംഘം' എന്ന അവസ്ഥ, ഇക്കാര്യത്തില്‍ നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്.
വിശ്വാസിപ്രസ്ഥാനങ്ങളും സഭാധികാരഘടനയുമായി ഒത്തുതീര്‍പ്പുകളുണ്ടാക്കുന്ന ഇടനില റോളാണ് സംഘടനാനേതൃത്വത്തിന്റേത് എന്നു കരുതുന്നവരുമുണ്ട്. രണ്ടു വള്ളത്തിലും ചുവുട്ടിനിന്നുള്ള അത്തരം പ്രവര്‍ ത്തനങ്ങള്‍ക്ക് ഒരിക്കലും ലക്ഷ്യം കാണാനാവുകയില്ല എന്നു നാമറിയണം.
അതുകൊണ്ട്, സംഘടനകള്‍ സഭാധികാരികളില്‍നിന്നും തീര്‍ത്തും സ്വതന്ത്രമായിരിക്കണം. സഭ എന്നാല്‍ വിശ്വാസികളുടെ സമൂഹമാണെന്ന തിരിച്ചറിവില്‍, അവരുടെ അംഗീകാരം ലഭിക്കാന്‍ മാത്രമാണ് സംഘടനകള്‍ ശ്രമിക്കേണ്ടത്.
4. 'ഞാന്‍' എന്നഭാവം
ക്രൈസ്തവസംഘടനകള്‍ക്ക് ക്രൈസ്തവമൂല്യങ്ങളുള്‍ക്കൊള്ളുന്ന ഒരു നേതൃത്വശൈലിയാണുണ്ടായിരിക്കേണ്ടത്. എന്നാല്‍, നമ്മുടെ ഇന്നത്തെ സംഘടനകളധികവും പാശ്ചാത്യസംഘടനാശൈലിയില്‍ അധികാരകേന്ദ്രീകൃതമാണെന്നു കാണാം. സഭയിലെ പ്രശ്‌നങ്ങളെല്ലാം കേന്ദ്രീകൃതമായ ഈ അധികാരപ്രയോഗശൈലിയില്‍നിന്നാണു ജന്മമെടുത്തി ട്ടുള്ളത് എന്നു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളവര്‍, സമാനമായ ഒരു സംഘടനാശൈലി സ്വീകരിക്കുന്നത് അതില്‍ത്തന്നെ പരസ്പരവിരുദ്ധമാണ്.
'നായകന്‍ സേവകനാകണം' എന്ന ക്രിസ്തുകല്പനയുടെ അര്‍ഥം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു നേതൃത്വശൈലി സഭാസംഘടനകള്‍ വികസി പ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. ദൈവജനത്തിന്റെ നിസ്വാര്‍ഥസേവകന്‍ എന്ന ക്രൈസ്തവമനോഭാവത്തിലേക്ക് നേതൃത്വശേഷികളെ വിളക്കിച്ചേര്‍ക്കേണ്ടിയിരിക്കുന്നു. അവര്‍ അനുയായികളെ തങ്ങളുടെ പിന്നില്‍ അണിചേര്‍ക്കു ന്നവരാകരുത്; മറിച്ച്, കൂട്ടായ്മയിലേക്ക് ആളുകളെ കണ്ണിചേര്‍ക്കുന്നവരാകണം. എല്ലാവരുടെയും സിദ്ധി-വൈഭവങ്ങളെയും കര്‍മശേഷിയെയും ക്രിയാത്മകമായി കൂട്ടി യോജിപ്പിച്ച് സംഘടനയുടെ കര്‍മോത്സുകതയെ ഉത്തേജിപ്പിക്കുന്നവരാകണം, അവര്‍. അപ്പോള്‍, അഹന്തയും തന്‍പ്രമാണി ത്തവും സംഘടനകളിലും പ്രസ്ഥാനത്തിലും സൃഷ്ടിച്ചേക്കാവുന്ന മാത്സര്യ ങ്ങളും കലഹങ്ങളും ഭിന്നിപ്പുകളും, അവ മൂലമുണ്ടാകുന്ന ശക്തിക്ഷയവും, ഒഴിവാകും. പകരം, ഐക്യത്തിലും ശക്തിയിലും അവ ഉത്തരോത്തരം വളരും. ക്രിസ്തു ലോകത്തിലവതരിപ്പിച്ച ഈ നേതൃത്വസങ്കല്പത്തെ സംഘടനാപ്രവര്‍ത്തനങ്ങളില്‍ പ്രായോഗികമാക്കാനുള്ള പരിശ്രമം ഉണ്ടാകണം.
5. പുരോഹിതചായ്‌വ്
വൈദികര്‍ നേതൃനിരയിലുണ്ടെങ്കിലേ സഭാസംഘടനകള്‍ക്ക് വിശ്വാസ്യതയും കെട്ടുറുപ്പുമുണ്ടാകൂ എന്നൊരു ധാരണ സഭാസമൂഹത്തില്‍ പരക്കെയുണ്ട്. ളോഹയ്ക്കുണ്ടെന്ന് ഇന്നും സങ്കല്പിക്കപ്പെടുന്ന വിശുദ്ധപരിവേഷവും ബഹുമാന്യതയുമാണ് ഈ ധാരണയുടെ പിന്നില്‍.
വൈദികര്‍ക്കും, തന്മൂലം വൈദികനേതൃത്വത്തിനുമുള്ള സ്വാഭാവികപരിമിതികള്‍ വിശ്വാസികള്‍ മനസ്സിലാക്കേണ്ടതുണ്ട്. സഭാസമൂഹത്തോട് ആത്മാര്‍ഥതയും അവരെ നയിക്കാനുള്ള നേതൃത്വശേഷിയുമുള്ള ധാരാളം വൈദികരുണ്ടാകാം. എന്നാല്‍, വൈദികരെന്ന നിലയില്‍, സ്വതന്ത്രമായ സംഘടനാപ്രവര്‍ത്തനം സാധ്യമല്ലാത്തവിധം അസ്വതന്ത്രരാണവര്‍; മേലധികാരികള്‍ കടിഞ്ഞാണ്‍ വലിച്ചാല്‍ എല്ലാം ഇട്ടെറിഞ്ഞുപോകാന്‍ ഇന്നത്തെ അവസ്ഥയില്‍ അവര്‍ ബാധ്യസ്ഥരാണ്.
മറ്റൊന്ന്, ദീര്‍ഘകാലത്തെ പാശ്ചാത്യസെമിനാരി പരിശീലനമെന്ന മൂശയിലൂടെ കടന്നുവരുന്ന പുരോഹിതരില്‍ പൊതുവെ കാണപ്പെടുന്ന വികലതകള്‍, യഥാര്‍ഥ ക്രൈസ്തവനേതൃത്വത്തിന് വിഘാതം നില്‍ക്കുന്നു എന്നതാണ്. അവരില്‍ കൃത്രിമമായി ഉണ്ടാക്കിയെടുത്തിരിക്കുന്ന ഉല്‍കൃഷ്ടതാബോധം (superiority complex) ജനങ്ങളുമായി ഇഴുകിച്ചേരാന്‍ അവരെ പൊതുവെ അപ്രാപ്തരാക്കുന്നുണ്ട്. ജീവിതാനുഭവങ്ങള്‍ കുറവായതിനാല്‍, യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ കാണാനോ നേരിടാനോ ഉള്ള കഴിവും അവര്‍ക്കു പൊതുവെ കുറവാണ്. അപ്പോള്‍, വിശ്വാസിസമൂഹത്തിന്റെ പ്രശ്‌നങ്ങളെ അവയുടെ തറയാഥാര്‍ഥ്യങ്ങളിലൂന്നിനിന്നു നേരിടേണ്ട സഭാപ്രസ്ഥാനങ്ങള്‍ക്ക് വൈദിക നേതൃത്വം പലപ്പോഴും ഒരു ബാധ്യതയായി മാറാനാണു സാധ്യത.
ഇന്നത്തെ അക്രൈസ്തവസഭാഘടനയുടെ ചങ്ങലകളില്‍നിന്നും, അതവരില്‍ അടിച്ചേല്‍പിക്കുന്ന വ്യക്തിത്വവികലതകളില്‍നിന്നും, വൈദികരെ മോചിപ്പിക്കുക എന്ന ഉത്തരവാദിത്വവും വിശ്വാസിസമൂഹമാണു നിര്‍വഹിക്കേണ്ടത്. കാരണം, ബൈബിള്‍ വീക്ഷണമനുസരിച്ച് വിശ്വാസികളുടെ കൂട്ടായ്മയാണ്, സഭയില്‍ എല്ലാ തലത്തിലുമുള്ള ഭൗതികസാഹചര്യങ്ങളെ നിയന്ത്രിക്കേണ്ടത്.
ഏതായാലും ഇന്നു നിലനില്‍ക്കുന്ന സംഘടനാപരമായ ബലഹീനതകള്‍ പരിഹരിച്ചുകൊണ്ട്, അഖിലകേരളാടിസ്ഥാനത്തില്‍ വേരുകളുള്ള ഒരു നസ്രാണി മഹാപ്രസ്ഥാനത്തിനു രൂപംനല്‍കാന്‍ കാലമായിരിക്കുന്നു.
ഘടനാരൂപം - മാര്‍ത്തോമ്മായുടെ നിയമം
അത്തരമൊരു 'നസ്രാണി മഹാപ്രസ്ഥാന'ത്തെപ്പറ്റി ചിന്തിക്കുമ്പോള്‍, അതിനു മാതൃകയായി നസ്രാണികളുടെ യോഗസമ്പ്രദായത്തെത്തന്നെയാണു കാണാന്‍ സാധിക്കുന്നത്. എല്ലാ ഇടവകകളെയും പ്രദേശങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നസ്രാണിയോഗസമ്പ്രദായത്തോളം ക്രൈസ്തവവും ഫലപ്രദവുമായ മറ്റൊരു സംഘടനാമാതൃകയും നമുക്കു കണ്ടെത്താനാകുമെന്നു തോന്നുന്നില്ല. കാലാനുസൃതമായ ഭേദഗതികള്‍ വരുത്തി, അതേ മാതൃകയില്‍ ഒരു നസ്രാണിപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ സാധിച്ചാല്‍, അതിന്റെ ധാര്‍മികശക്തിയെ അവഗണിക്കുവാന്‍ ഒരു അധികാരഘടനയ്ക്കും സാധ്യമാവുന്നതല്ല.
ഓരോ ഇടവകയിലെയും പള്ളിയോഗങ്ങളും, ഇടവകകളുടെതന്നെ പ്രതിനിധികളടങ്ങിയ പ്രാദേശികയോഗങ്ങളും, പള്ളിപ്രതിപുരുഷയോഗവുമാണല്ലോ നസ്രാണിസഭാസമ്പ്രദായത്തിന്റെ കാതല്‍. ഇന്നത്തെ സാഹചര്യത്തില്‍, ഇത് ഇടവക-രൂപതാ-ആകമാന സഭാതലസമിതികളാകണം. പ്രാദേശികതലങ്ങളില്‍ പരസ്പരം സ്വതന്ത്രവും, വ്യാപകമായ തലങ്ങളില്‍ പരസ്പരം ഏകോപിതവുമാണ് നസ്രാണിയോഗങ്ങള്‍ എന്നതാണ്, അതിനുള്ള ഒരു വലിയ സവിശേഷത. ആധിപത്യമോ അടിമത്തമോ തീണ്ടാത്ത, സാഹോദര്യത്തിലും കൂട്ടായ്മയിലും അധിഷ്ഠിതമായ, ഈ ഘടനാരൂപത്തിന്റെ അടിത്തറയില്‍ സംഘടനകളെ പുനഃസംഘടിപ്പിക്കേണ്ടിയിരിക്കുന്നു. ഈ സഭയുടെ തനതുപാരമ്പര്യമായ മാര്‍ത്തോമ്മായുടെ നിയമത്തോടുള്ള വിശ്വാസികളുടെ വിശ്വാസദാര്‍ഢ്യം പ്രകാശിപ്പിക്കുന്നതിനും അധികാരവികേന്ദ്രീകൃതമായ ഈ ഘടനാസമ്പ്രദായത്തിന്റെ ഫലദായകത്വവും പ്രായോഗികതയും തെളിയിക്കുന്നതിനും ഇതാവശ്യമാണ്.
ഇന്നത്തെ സഭാസാഹചര്യത്തില്‍, ഇത്തരമൊരു നസ്രാണിമഹാപ്രസ്ഥാനം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെ, എവിടെ തുടങ്ങാനാകും എന്ന ചിന്തയ്ക്കു പ്രസക്തിയുണ്ട്.
എപ്പിസികോപ്പല്‍ അസംബ്ലിവരെ, ശക്തമായി ഉയര്‍ത്തിപ്പിടിച്ചതും, നസ്രാണികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചതും, മെത്രാന്‍ സിനഡ് തീര്‍ത്തും അവഗണിച്ചതിനെത്തുടര്‍ന്ന് കൈവിട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നതുമായ അതേ പ്രശ്‌നങ്ങളെത്തന്നെ മുറുകെപ്പിടിച്ച്, വീണ്ടും ജനമദ്ധ്യത്തിലേയ്ക്കിറങ്ങുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ട കാര്യം. എന്നാല്‍, ഇടമുറിയാതെ സ്ഥിരമായി നിലനില്‍ക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കണമെങ്കില്‍, മുമ്പു സൂചിപ്പിച്ചതുപോലെ അനുഭാവികള്‍ നേതൃത്വപങ്കാളിത്തം സ്വയം ഏറ്റെടുത്ത് പ്രാദേശികതലത്തിലുള്ള സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കും, രൂപതാ-സംസ്ഥാനതലങ്ങളിലുള്ള ഏകോപനപ്രവര്‍ത്തനങ്ങള്‍ക്കും ഒന്നിച്ചു മുന്‍കൈ എടുക്കേണ്ടതുണ്ട്.
വിവിധസംഘടനകളുടെ നിലവിലുള്ള നായകന്മാര്‍ അത്തരം പ്രാദേശിക മുന്‍കൈകളെ ഏകോപിപ്പിക്കുന്നതിലും, പ്രാദേശിക പ്രവര്‍ത്തകരുടെ സഹകരണത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിലും കൂടുതല്‍ ശ്രദ്ധയൂന്നുക കൂടി ചെയ്താല്‍ ഈ രണ്ടു തലങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ പരസ്പരം ഉത്തേജിപ്പിച്ചുകൊണ്ട് മുന്നേറുകതന്നെ ചെയ്യും. അങ്ങനെ രൂപതാ-സംസ്ഥാനതലങ്ങ ളില്‍ ഏകോപിതമായ ഒരു സഭാപ്രസ്ഥാനം ഉരുത്തിരിഞ്ഞുവരുന്നതിനും, അതിന്റെകൂടി തണലില്‍ ഇടവക-ഫൊറോനാ തലങ്ങളിലുള്ള പ്രാദേശിക സംഘടനാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാകുന്നതിനും ഇതിടയാക്കും.
പുരോഹിതാധിപത്യസമ്പ്രദായത്തിന്‍ കീഴില്‍ മരിച്ചുകൊണ്ടിരിക്കുന്ന യൂറോപ്പിലെ കത്തോലിക്കാസഭയുടെ അവസ്ഥ കത്തോലിക്കാ നസ്രാണി സഭയ്ക്കുണ്ടാകാതിരിക്കണമെങ്കില്‍ ഇവിടുത്തേ വിശ്വാസി സമൂഹം ഉണര്‍ന്നേ പറ്റൂ. ചേതനയറ്റു സഭ മരിച്ചുകൊണ്ടിരിക്കുമ്പോഴും ദൈവജനത്തിനു സഭയിലുള്ള സ്ഥാനം നിഷേധിച്ചതാണ് അതിനു കാരണമെന്നു മനസ്സിലാക്കാതെ, പ്രാര്‍ത്ഥനാപൂര്‍വ്വം കാലം കഴിക്കാനുള്ള 'വിവേക'മാണ് യൂറോപ്പിലെ പുരോഹിതാധികാരികള്‍ പ്രകടിപ്പിക്കുന്നത്. ഇവിടുത്തെ സഭാധികാരികളില്‍ നിന്നും അതില്‍ക്കൂടുതലായ വിവേകം പ്രതീക്ഷിക്കാനാവില്ല. അതായത് സഭയെ രക്ഷിക്കാന്‍ സഭാധികാരികളില്‍ നിന്നും എന്തെങ്കിലും നീക്കങ്ങളുണ്ടാകും എന്നു പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്.
ദൈവജനത്തിന്റെ സഭാ പ്രവര്‍ത്തനങ്ങളാണ് സഭയില്‍ ചോരയോട്ടം ഉണ്ടാക്കുന്നത്. അതിനനുവദിക്കാത്ത പാശ്ചാത്യസഭാധികാരഘടനയേ പ്രതിരോധിക്കുക എന്നതും ദൈവജനത്തിനു പ്രാമുഖ്യമുള്ള നസ്രാണി സഭാപാരമ്പര്യം പുനഃസ്ഥാപിക്കുക എന്നതും ഇവിടുത്തെ ഓരോ വിശ്വാസിയുടെയും ക്രൈസ്തവ ധര്‍മ്മമാണ്.
മാര്‍ത്തോമ്മായുടെ നിയമം ഘടനാരൂപമായി സ്വീകരിച്ചുകൊണ്ട് ഒരേ സമയം സ്വതന്ത്രവും ഏകോപിതവുമായുള്ള ഒരു നസ്രാണി പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്നതായിരിക്കട്ടെ സഭയിലെ സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഇനിയത്തെ ലക്ഷ്യം.

ജോര്‍ജ് മൂലേച്ചാലില്‍,

(1999 ആഗസ്റ്റ്‌ )

2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

തൃശൂര്‍ ആര്‍ച്ച് ബിഷപ്പിനൊരു തുറന്ന കത്ത്

തൃശൂര് ആര്ച്ച് ബിഷപ്പിനൊരു തുറന്ന കത്ത്

ജോയി പോള്‍ പുതുശ്ശരി

കേരള കാത്തലിക്ഫെഡറേഷന്‍

ബഹുമാനപ്പെട്ട ആര്‍ച്ച്ബിഷപ്പ്,
തൃശ്ശൂര്‍ അതിരൂപതയുടേതെന്നപേരില്‍ പുറത്തിറക്കുന്നകത്തോലിക്കാ സഭഎന്ന പ്രസിദ്ധീകരണത്തിന്റെ സെപ്റ്റംബര്‍ ലക്കത്തിന്റെ മുന്‍പേജില്‍തന്നെ വളരെ പ്രാധാന്യംനല്‍കികാത്തലിക് ഫെഡറേഷന്‍ വ്യാജസംഘടനഎന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അതിരൂപതയുടെ പത്രക്കുറിപ്പാണ് കത്തെഴുതാന്‍ പ്രേരകമായത്.
ഏതൊരു പരിഷ്‌കൃത നീതിന്യായവ്യവസ്ഥയുടെയും അടിസ്ഥാനപ്രമാണം വിധി പ്രഖ്യാപിക്കുംമുമ്പ് പ്രതിഭാഗത്തെ ശ്രവിക്കുക എന്നതാണ് (Audi alteram partem). വിചാരണയില്ലാതെ വിധി നടപ്പാക്കുന്നത് ഭീകരപ്രസ്ഥാനങ്ങളൊ കാടന്‍ഭരണകൂടങ്ങളൊ ആണ്. കേരള കാത്തലിക് ഫെഡറേഷനെതിരെ ഇത്തരം നട്ടാല്‍ കിളുക്കാത്ത പച്ചനുണ എഴുതിപിടിപ്പിക്കുന്നതിനുമുമ്പ് അതിന്റെ ഭാരവാഹികളോട് വിശദീകരണം തേടുകയെന്നത് ദൈവികനീതിക്കും സ്വാഭാവികനീതിക്കും മാന്യതക്കും സംസ്‌കാരത്തിനും ചേര്‍ന്നതാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പതിനാറു പ്രമാണരേഖകളുടെയും അടിസ്ഥാനം സംഭാഷണത്തിന്റെയും സംവാദത്തിന്റെയും പാരസ്പര്യത്തിലൂന്നിയ ചൈതന്യമാണെന്ന് പോള്‍ ആറാമന്‍ മാര്‍പാപ്പ തന്റെ എക്ലേസിയാം സുവാം (Ecclesiam Suam) എന്ന ചാക്രികലേഖനത്തില്‍ പ്രസ്താവിക്കുന്നു. ചൈതന്യത്തിന് കടകവിരുദ്ധമാണ് തൃശ്ശൂര്‍ അതിരൂപതയുടെ വ്യാജപത്രക്കുറിപ്പ്. ശിക്ഷാനടപടികളുടെ വാള്‍മുനയിലൂടെയല്ല സത്യാന്വഷണത്തില്‍ അധിഷ്ഠിതമായ സംവാദത്തിലൂടെയാണ് ആത്യന്തികസത്യം പുറത്തുവരിക.
വിശ്വാസം, സന്മാര്‍ഗം എന്നീ രണ്ടു വിഷയങ്ങളില്‍ മാത്രമാണ് സഭയുടെ ആത്മീയാധികാരികള്‍ക്ക് പ്രബോധനാധികാരമുള്ളത്. എന്നാല്‍ സഭാധികാരികളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ക്രൈസ്തവവിശ്വാസിക്ക് അവകാശവും കടമയുമുണ്ടെന്ന് കാനോന്‍ നിയമം (Codex Canonum Ecclesiarum Orientalium) 15-ാം വകുപ്പ് പറയുന്നു. വിയോജിപ്പുകളെ സഹിഷ്ണുതയോടെ കാണുന്നതും മാന്യമായ സംവാദത്തിന് തയ്യാറാവുന്നതുമാണ് സംസ്‌കാരസമ്പന്നതയുടെ അടയാളമായി പരിഷ്‌കൃതസമൂഹം കരുതുന്നത്. ഒരു പ്രസിദ്ധീകരണവും വിശ്വാസികളുടെ നേര്‍ച്ചപ്പണവും കൈവശമുണ്ടെങ്കില്‍ എന്തുമായിക്കളയാം എന്നു കരുതുന്നത് മാമോന്‍ദര്‍ശനമാണ്.
പുരോഹിതരുടെ ദുഷ്‌ചെയ്തികളെ ചോദ്യംചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരെ മതവിരോധികളായി മുദ്രകുത്തുന്നത് പഴയ ഒരു പുരോഹിതതന്ത്രമാണ്. ക്രിസ്തുവിനെതിരെയും പുരോഹിതര്‍ ഇതേ തന്ത്രം കൗശലപൂര്‍വം പ്രയോഗിച്ചിരുന്നു. അവരാണ് ക്രിസ്തുവിന്റെ ദൈവരാജ്യദര്‍ശനത്തെ സാമ്രാജ്യദര്‍ശനമാക്കി തരംതാഴ്ത്തിയത്. വിശ്വാസിസമൂഹമെന്നാല്‍ യാന്ത്രികമായി വിശ്വാസപ്രമാണം ഉരുവിടുന്ന സംഘമല്ല; പിന്നെയോ യേശു വിഭാവനംചെയ്ത ദൈവരാജ്യത്തിന്റെ പ്രായോഗികതലത്തിലെ തനിമ (Orthopraxy) നിലനിര്‍ത്തേണ്ടവരും അതിന്റെ പ്രയോക്താക്കളുമാണ്. സഭയിലെ അനീതികളെ ചോദ്യംചെയ്യാതെ തനിമയിലേക്കെത്താന്‍ കഴിയില്ല. ഇതിനുവേണ്ടി പ്രധാനപുരോഹിതന്റെ അതൃപ്തിക്ക് പാത്രമാകേണ്ടി വരും, കുരിശുമെടുത്ത് കാല്‍വരിയിലേക്ക് പീഢാനുഭവയാത്ര നടത്തേണ്ടിവരും. “കലപ്പയില്‍ കൈവച്ചിട്ട് പിന്തിരിഞ്ഞുനോക്കുന്ന ഒരുവനും സ്വര്‍ഗ്ഗരാജ്യത്തിന് യോഗ്യനല്ല”(ലൂക്കാ 9:62). കയ്യാഫാസിന്റെ പിന്‍ഗാമികള്‍ ഞങ്ങളുടെ രക്തത്തിനുവേണ്ടി ദാഹിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക നല്ലവണ്ണം അറിയാം. കേരള കാത്തലിക് ഫെഡറേഷന്റെ നിരന്തരവും ചിട്ടയോടുകൂടിയതുമായ പ്രവര്‍ത്തനങ്ങളാല്‍ വിശ്വാസികള്‍ പുരോഹിതരുടെ അനീതിയേയും അധാര്‍മ്മികതയേയും അസാന്മാര്‍ഗികതയേയും ചോദ്യംചെയ്യാന്‍ തുടങ്ങിയത് അരമനവാസികളായ പുരോഹിതപ്രമാണിമാരെ ഭയപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. കള്ളന്മാര്‍ ഭയപ്പെടുന്ന പോലീസുകാരന്‍ തീര്‍ച്ചയായും നല്ല പോലീസുകാരനായിരിക്കും. നീതിക്കുവേണ്ടി ശബ്ദിക്കുന്നത് ഒരു ക്രൈസ്തവദൗത്യമാണ്. “നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്ക് സംതൃപ്തി ലഭിക്കും”(മത്താ 5: 6) എന്ന തിരുവെഴുത്ത് ഞങ്ങള്‍ക്ക് ധൈര്യം പകരുന്നു. നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടത്തില്‍നിന്ന് സഭാവിരുദ്ധതയുടെയും അച്ചടക്കലംഘനത്തിന്റെയും വാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഞങ്ങളെ പിന്തിരിപ്പിച്ചുകളയാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ട.
ഇന്ത്യന്‍ ഭരണഘടനയുടെ 19-ാം അനുച്ഛേദം എല്ലാ പൗരന്മാര്‍ക്കും അഭിപ്രായസ്വാതന്ത്ര്യവും സംഘടനാസ്വാതന്ത്ര്യവും അനുവദിക്കുന്നു. ഒരു മെത്രാന്റെ തീട്ടൂരംകൊണ്ട് എടുത്തുകളയാവുന്നതല്ല ഭരണഘടനാപരമായ അവകാശങ്ങള്‍. പുരോഹിതപ്രമാണിമാരുടെ സ്തുതിപാഠകസംഘങ്ങളായ കടലാസുസംഘടനകളില്‍നിന്ന് വ്യത്യസ്തമായി രാജ്യത്തെ നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചുവരുന്നതും സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത പുലര്‍ത്തുന്നതുമായ സംഘടനയാണ് കേരള കാത്തലിക് ഫെഡറേഷന്‍. മെത്രാന്മാരുടെ രാജകീയഭരണശൈലിക്കും പുരോഹിതരുടെ അനീതികള്‍ക്കുമെതിരെ പോരാടുന്ന സംഘടനക്ക് മെത്രാന്‍ അംഗീകാരം കൊടുക്കും എന്നു വിശ്വാസിക്കാന്‍മാത്രം വിഡ്ഢികളല്ല ക്രൈസ്തവവിശ്വാസികള്‍. മെത്രാന്റെ അംഗീകാരമുള്ള സംഘടനയാണെന്ന് ഞങ്ങള്‍ ഒരിക്കലും അവകാശപ്പെടുകയൊ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയൊ ഉണ്ടായിട്ടില്ല. പൗരോഹിത്യത്തിന്റെ തെറ്റായ നടപടികളെ വിമര്‍ശിക്കാന്‍ ചങ്കുറപ്പ് കാണിക്കുന്ന ഏതെങ്കിലും അത്മായ സംഘടനക്ക് കേരളത്തിലെ മെത്രാന്മാര്‍ അംഗീകാരം കൊടുത്ത ചരിത്രമുണ്ടൊ? അത്തരം ഒരു സംഘടനയെ ചൂണ്ടിക്കാണിക്കാമൊ?
കേരള കാത്തലിക് ഫെഡറേഷന്‍ സഭാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിക്കുമ്പോള്‍ സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണെന്ന് വിശദീകരിക്കാന്‍ അങ്ങേക്കും അരമനയുടെയും പള്ളിമേടകളുടെയും സുഖലോലുപതയുടെ ആവൃതിയില്‍നിന്നും പുറത്തുവരാത്തറവ. ഡോ.’മാരായ പുരോഹിതര്‍ക്കും ബാധ്യതയുണ്ട്. സഭയെന്നാല്‍ മെത്രാന്മാരും പുരോഹിതരും സ്ഥാപനങ്ങളും മാത്രമല്ല; ഇവയുടെ ഗുണഭോക്താക്കളല്ലാത്ത പണംകൊടുക്കാനും പ്രാര്‍ത്ഥിക്കാനും അനുസരിക്കാനും (To pay, pray & obey) മാത്രമുള്ള അവകാശം അനുവദിക്കപ്പെട്ടിട്ടുള്ള ശബ്ദമില്ലാത്ത ബഹുഭൂരിപക്ഷമായ ഒരു വിശ്വാസിസമൂഹം കൂടിയുണ്ട്. ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനാണ് ഞങ്ങള്‍ ശ്രമിച്ചത്, ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മെത്രാന്മാരുടെയും പുരോഹിതരുടെയും ധനാര്‍ത്തി, ധനാപഹരണം, അഴിമതി, സ്വജനപക്ഷപാതം എന്നിവ ഞങ്ങള്‍ തുറന്നുകാണിച്ചിട്ടുണ്ട്. ഉടുതൂണിക്ക് മറുതുണിയില്ലാതെ പാവപ്പെട്ടവരോടൊത്ത് അവര്‍ക്കുവേണ്ടി ജീവിച്ച് പുരോഹിതരുടെയും ഭരണാധികാരികളുടെയും അപ്രീതിക്ക് പാത്രമായി ഒടുവില്‍ കാല്‍വരിയിലെ കുരിശില്‍ തൂക്കിലേറ്റപ്പെട്ട യേശുവിന്റെ നാമത്തില്‍ കോടികളുടെ പള്ളികളും വാണിജ്യസമുച്ചയങ്ങളും പണിയുന്നതും സമ്പത്ത് വാരിക്കൂട്ടുന്നതും ഞങ്ങള്‍ ശക്തിയുക്തം വിമര്‍ശിച്ചിട്ടുണ്ട്. കത്തോലിക്കാ സ്ഥാപനങ്ങളിലെ കോഴസംസ്‌കാരത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. സമ്പന്നവിഭാഗങ്ങള്‍ക്കുമാത്രം പഠിക്കാനുള്ള സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി പണം സമാഹരിക്കുന്നതിനുപകരം പട്ടിണിപ്പാവങ്ങളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും ചികിത്സക്കുംവേണ്ടി സഭ ഇറങ്ങിപ്പുറപ്പെടണമെന്ന് ഞങ്ങള്‍ വാദിച്ചിട്ടുണ്ട്. വിശ്വാസികള്‍ക്കെതിരെ പുരോഹിതര്‍ അഴിച്ചുവിടുന്ന അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ ശബ്ദിച്ചിട്ടുണ്ട്. വിശ്വാസികളുടെ മാമോദീസ, വിവാഹം, മരിച്ചടക്ക് തുടങ്ങിയ അവസരങ്ങളില്‍ അവരെ ചൂഷണംചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ ഇടപെട്ടിട്ടുണ്ട്. പാവപ്പെട്ടവന്റെ മൃതദേഹത്തെപോലും അപമാനിക്കാന്‍ തയ്യാറാകുന്ന പുരോഹിര്‍ക്കെതിരെ നിയമപടപടി സ്വീകരിച്ചിട്ടുണ്ട്. പുരോഹിതരുടെ ലൈംഗിക അരാജകത്വത്തിന്റെ ഭീകരമുഖം തുറന്നുകാണിച്ചിട്ടുണ്ട്. സഭയുടെ സാമ്പത്തിക ഇടപാടുകളില്‍ സുതാര്യതയും ഭൗതികഭരണത്തില്‍ ജനാധിപത്യവും പുല ര്‍ന്നുകാണണമെന്ന അഭിലാഷത്തില്‍ നിയമ പരിഷ്‌കരണ കമ്മിഷന്‍ തയ്യാറാക്കി സര്‍ക്കാരിലേക്കു മര്‍പ്പിച്ചിട്ടുള്ളകേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍നിയമമാക്കണമെന്ന് സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്, പത്രപ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്, പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളാണെങ്കില്‍ കേരള കാത്തലിക് ഫെഡറേഷന്‍ സഭാവിരുദ്ധ സംഘടനയാണ്.
ക്രിസ്തുവും ഇത്തരം അനീതികള്‍ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. ലോകത്തില്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ മാമോദീസാവഴി ക്രിസ്തുവിന്റെ പൗരോഹിത്യത്തില്‍ പങ്കാളിയാണ് ഒരോ ക്രൈസ്തവനുമെന്ന് അത്മായന്റെ അപ്പസ്‌തോലിക ദൈത്യത്തെക്കുറിച്ചുള്ള പ്രമാണരേഖ (Apostolicam Actuositatem ) പറയുന്നു. ദൈവത്തിലും ക്രിസ്തുവിലും വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രക്തസാക്ഷികളുടെ ധൈര്യവും സ്ഥൈര്യവുമുള്ള വിശ്വാസിസമൂഹത്തെയാണ് ക്രിസ്തു വിഭാവനം ചെയ്തത്. സഭയുടെ അധികാരശ്രേണിയെ ഭയപ്പെടുന്ന സ്തുതിപാഠക സംഘത്തെയല്ല.
കേരളത്തിലെ കത്തോലിക്കാ പൗരോഹിത്യം സമൂഹമദ്ധ്യത്തില്‍ അവഹേളിതരാകുന്നത് സ്വന്തം ചെയ്തികള്‍ മൂലമാണ്. കൊച്ചി മെത്രാന്‍ യുവതിയെ ദത്തെടുത്ത സംഭവവും, അഭയാകേസും, ശ്രേയാ കേസും, ഞാറക്കല്‍ മഠത്തിലെ പുരോഹിതതാണ്ഡവവും, കുരിയച്ചിറ പള്ളിയിലെ വനിതാ പ്രോഫസര്‍ക്കെതിരെയുള്ള കയ്യേറ്റവും, വടൂക്കര പള്ളിയിലെ ബാലികാമര്‍ദ്ദനവും കേരള കാത്തലിക് ഫെഡറേഷന്റെ സൃഷ്ടിയല്ല. 1977 മുതല്‍ സി.എം..സന്യാസവൈദികരുടെ ആദ്ധ്യാത്മികനേതൃത്വത്തില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ടിരുന്ന തലോര്‍ ഉണ്ണിമിശിഹാ ഇടവകയെ ഏകപക്ഷീയമായി ഏറ്റെടുത്തുകൊണ്ട് വിശ്വാസിസമൂഹത്തില്‍ കലാപത്തിന്റെ വിത്തുവിതച്ചതും കേരള കാത്തലിക് ഫെഡറേഷനല്ല. കൊട്ടേക്കാട് പള്ളിവികാരിയായിരുന്ന ഫാ. ഫ്രാന്‍സിസ് മുട്ടത്തിന്റെ ഏകാധിപത്യനടപടികളും ദുര്‍മന്ത്രവാദവുംകൊണ്ട് പൊറുതിമുട്ടിയ വിശ്വാസികള്‍ വികാരിയെ മാറ്റിത്തരാന്‍ രൂപതയിലേക്ക് നിരവധി അപേക്ഷകള്‍ സമര്‍പ്പിച്ച് മാസങ്ങളോളം കാത്തിരുന്നിട്ടും നടപടിയില്ലാതെ വന്നതിനാല്‍ സമരമാര്‍ഗത്തിലേക്കു തിരിയേണ്ടിവന്നതും കേരള കാത്തലിക് ഫെഡറേഷന്റെ അപരാധംമൂലമല്ല. ഫൗള്‍ കാണുമ്പോള്‍ വിസിലടിക്കുന്ന റഫറിയുടെ വിസില്‍ പിടിച്ചുവാങ്ങുകയല്ല, ഫൗള്‍ ചെയ്യാതിരിക്കാന്‍ അങ്ങയുടെ ടീമിനോട് ആവശ്യപ്പെടുകയാണ് വേണ്ടത്. സെമിനാരിയുടെ കരിക്കുലത്തില്‍ വിശ്വാസികളോട് മാന്യവും മനുഷ്യത്വപരവുമായി പെരുമാറാനുള്ള പാഠ്യപദ്ധതികൂടി ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. അഭയാകേസിലെപോലെ പുരോഹിതക്രിമിനലുകളെ സംരക്ഷിക്കുന്നതിനു പകരം അവരെ നിയമത്തിനു വിട്ടുകൊടുക്കും എന്ന സന്ദേശം നല്‍കാന്‍ കഴിഞ്ഞാല്‍ സഭയിലെ പകുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
കേരള കാത്തലിക് ഫെഡറേഷന്റെ നിലപാടുകളില്‍ തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാനുള്ള അങ്ങയുടെ ആത്മീയമായ അവകാശത്തെ ഞങ്ങള്‍ ചോദ്യംചെയ്യുന്നില്ല. എന്നാല്‍ അധികാരത്തിന്റെ അംശവടിയാണ് പ്രയോഗിക്കുന്നതെങ്കില്‍ അതിനെ പ്രതിരോധിക്കാനുള്ള ദൈവപ്രസാദവും ശക്തിയും പരിശുദ്ധാത്മാവ് ഞങ്ങള്‍ക്ക് നല്‍കുമെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. “മനുഷ്യരേക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടത്” (അപ്പോ. പ്രവ. 5: 29) എന്ന അപ്പസ്‌തോലവചനങ്ങള്‍ ഞങ്ങള്‍ക്ക് പ്രചോദനമേകുന്നു.
കേരള കാത്തലിക് ഫെഡറേഷന് കേരളത്തിലെ മിക്ക സീറോ-മലബാര്‍, സീറോ-മലങ്കര, ലത്തീന്‍ രൂപതകളിലും അംഗങ്ങളുണ്ട്. രൂപതകളിലെ മെത്രാന്മാരൊന്നും കേരള കാത്തലിക് ഫെഡറേഷനില്‍ കണ്ടെത്താത്ത വ്യാജതയും സഭാവിരുദ്ധതയും അങ്ങുമാത്രം കണ്ടെത്തിയത് അത്ഭുതകരമായിരിക്കുന്നു. കേരളത്തില്‍ തൃശ്ശൂര്‍ അതിരൂപതയിലുള്‍പ്പടെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിശ്ശബ്ദമായ ധാര്‍മ്മിക പിന്തുണയും പ്രോത്സാഹനവും നല്‍കുന്ന അനേകം പുരോഹിതരുണ്ട് എന്ന വസ്തുത അങ്ങുമായി പങ്കുവക്കുന്നതില്‍ സന്തോഷിക്കുന്നു. ഞങ്ങള്‍ ദൈവപാതയിലാണ് ചരിക്കുന്നതെന്നും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ദൈവവേലയാണെന്നും നിരന്തരം അവര്‍ ഞങ്ങളെ ധൈര്യപ്പെടുത്തുന്നു.
സത്യം നിങ്ങളെ സ്വതന്ത്രരാക്കും’(Veritas Vos Liberabit) എന്നാണല്ലൊ അങ്ങയുടെ പ്രസിദ്ധീകരണമായകത്തോലിക്കാസഭയുടെ പ്രമാണസൂക്തം. അതിനോട് പ്രതിബദ്ധതയുണ്ടെങ്കില്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ അച്ചടിക്കുന്നതിനുമുമ്പായി നിജസ്ഥിതി പരിശോധിക്കാനുള്ള മാന്യതയും സംസ്‌കാരവും പത്രം കാണിക്കേണ്ടതായിരുന്നു. കാനോന്‍ നിയമങ്ങളും കത്തോലിക്കാ വേദോപദേശവും വത്തിക്കാന്‍ പ്രമാണരേഖകളും പത്രത്തിന്റെ ചുമതലക്കാരായ വൈദികര്‍ മനസ്സിരുത്തി വായിക്കേണ്ടതാണ്.
ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ. അങ്ങയുടെ പ്രസ്താവന പത്രക്കുറിപ്പായി പ്രസിദ്ധീകരിച്ചതിനാല്‍ കത്തും പത്രമാധ്യമങ്ങള്‍ക്ക് നല്‍കുന്നതില്‍ വിയോജിപ്പുണ്ടാകില്ലെന്ന് വിശ്വസിക്കുന്നു.