2020, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

നിരീശ്വരരെയും കപടഭക്തരെയും സൃഷ്ടിക്കുന്ന കത്തോലിക്കാസഭ

(സത്യജ്വാല മാസികയുടെ എഡിറ്റോറിയലുകള്‍ - ഏപ്രിൽ 2012)

ജോര്‍ജ് മൂലേച്ചാലില്‍ - 9497088904

ലോകത്തിലെ ഏറ്റവും വലിയ മതപ്രസ്ഥാനമാണ് കത്തോലിക്കാസഭ. ആയിരക്കണക്കിനു മതവിഭാഗങ്ങളുള്ള ഈ ലോകത്ത്, അതിലെ 1/6 പേരും കത്തോലിക്കരാണെന്നാണ് കണക്ക്. ഏറ്റവും വ്യവസ്ഥാപിതമായും ഏറ്റവും കെട്ടുറപ്പോടെയും നിലനിൽക്കുന്ന മതവും കത്തോലിക്കാസഭതന്നെ. കത്തോലിക്കാ വിശ്വാസം പഠിപ്പിക്കാനും അതിന്റെ പ്രചാരണം പരിശീലിപ്പിക്കാനും വ്യാപകവും ശക്തവുമായ സംവിധാനങ്ങൾ സഭയ്ക്കുണ്ട്. 'വിളവധികം വേലക്കാർ ചുരുക്കം' എന്ന് യേശു വിലപിച്ചെങ്കിൽ, കത്തോലിക്കാസഭയ്ക്ക് അങ്ങനെയൊരു പ്രതിസന്ധിയില്ല. കാരണം, ജീവിതംതന്നെ ഉഴിഞ്ഞുവച്ച്, വ്രതാനുഷ്ഠാനത്തോടെ ജീവിക്കുന്ന ലക്ഷക്കണക്കിനു വൈദികരുടെയും കന്യാസ്ത്രീകളുടെയും ഒരു സേനാവ്യൂഹംതന്നെ സഭയ്ക്കുണ്ട്. ചുരുക്കത്തിൽ ലോകജനതയെ മുഴുവനായി ത്തന്നെ യേശുവിന്റെ ആദ്ധ്യാത്മികതയിലേക്കു പരിവർത്തിപ്പിക്കാൻ പോരുന്നത്ര സന്നാഹത്തിലാണ് നൂറ്റാണ്ടുകളായി കത്തോലിക്കാസഭ. പുളിമാവ് അധികം വേണ്ടല്ലോ, മുഴുവൻ മാവും പുളിപ്പിക്കാൻ.
             
പക്ഷേ, കത്തോലിക്കാസഭ പുലരുന്നിടങ്ങളിലെല്ലാം നിരീശ്വരത്വവും കമ്യൂണിസവുമാണ് പൊട്ടിമുളയ്ക്കുന്നതായും വളർന്നുപന്തലിക്കുന്നതായും കണ്ടുവരുന്നത്. വൃക്ഷത്തെ ഫലത്തിൽ നിന്നറിയാമെന്നാണല്ലോ യേശു പറഞ്ഞിരിക്കുന്നത്. കമ്യൂണിസം ഉരുവായതുതന്നെ, ക്രൈസ്ത വയൂറോപ്പിലാണ്. അതിന്റെ വിത്തുകൾക്ക് നല്ല മണ്ണായിത്തീർന്നതും ക്രൈസ്തവർ കൂടുതലുള്ള നാടുകളിലാണ്. ഇൻഡ്യയിൽ കേരളംതന്നെ അതിനുദാഹരണം. അതുപോലെ, ലോകത്തിലെ നിരീശ്വരചിന്തകരെയും യുക്തിവാദികളെയും നോക്കിയാൽ അവരിലേറെയും കത്തോലിക്കരോ  ക്രൈസ്തവരെങ്കിലുമോ ആണെന്നു കാണാം. ഇനി, ഈ രണ്ടു വിഭാഗത്തിലും പെടാത്തവരോ? അവരാണ് മാമോനെയും ദൈവത്തെയും ഒന്നിച്ചു സേവിക്കാൻ ശ്രമിക്കുന്ന കപടഭക്തർ-മുതലാളിത്തവാദികൾ.
             
ഇതിനർത്ഥം, സഭ ഫലം പുറപ്പെടുവിക്കുന്നില്ല എന്നുതന്നെയാണ്. എന്നല്ല, അതു വിപരീതഫലങ്ങളാണ്  പുറപ്പെടുവിക്കുന്നത് എന്നുമാണ.് ഇതെന്തുകൊണ്ട് എന്ന്, കത്തോലിക്കരെന്നും ക്രൈസ്തവരെന്നുമുള്ള നിലകളിൽ, ചിന്തിച്ചുനോക്കാനുള്ള ബാദ്ധ്യത നമുക്കുണ്ട്.
             
ഇവിടെ, എന്താണു ദൈവവിശ്വാസം, എന്താണു മതം എന്നൊക്കെ അൽപമൊന്നു ചിന്തിക്കേണ്ടതുണ്ട്. ആരോ, എന്നോ, എന്തിനൊക്കെയോവേണ്ടി രൂപംകൊടുത്ത വിശ്വാസപ്രമാണങ്ങളിലോ ദൈവശാസ്ത്രസിദ്ധാന്തങ്ങളിലോ വിശ്വസിച്ചാൽ, അല്ലെങ്കിൽ അതെല്ലാം ശരിയെന്ന് ഏറ്റുപറഞ്ഞാൽ,  അതു സ്വന്തം മതവിശ്വാസമാകുമോ, ദൈവവിശ്വാസമാകുമോ? തീർച്ചയായുമില്ല. അത് അന്യമതവിശ്വാസവും 'ദൈവശാസ്ത്രവിശ്വാസ'വുമേ ആകൂ. യേശു മുന്നോട്ടുവച്ച ദൈവദർശനം ശരിയാണെന്ന് ഒരുവൻ സമ്മതിച്ചാൽപോലും, അത് അയാളുടെ ദൈവവിശ്വാസമാകുന്നില്ല എന്നതാണു യാഥാർത്ഥ്യം. ഔഷധക്കുപ്പിയിൽ എഴുതിയിരിക്കുന്ന വിവരണങ്ങൾ ശരിയാണെന്ന് അറിഞ്ഞതുകൊണ്ടോ അംഗീകരിച്ചതുകൊണ്ടോ അതിന്റെ ഗുണം ലഭിക്കില്ല. ഒരുവനത് സ്വയമായിത്തന്നെ സേവിക്കണം. എങ്കിൽ മാത്രമേ ഗുണംകിട്ടൂ. സ്വയം കണ്ടെത്തി സ്വാംശീകരിക്കാത്തതൊന്നും സ്വന്തമാകില്ലതന്നെ. അതുപോലെ സ്വന്തം ദൈവാന്വേഷത്തിലൂടെമാത്രമേ, സ്വന്തം ദൈവവിശ്വാസത്തെയും കരുപ്പിടിപ്പിക്കാനാവൂ.
            
'നിന്റെ ഉള്ളറയിൽ കയറി വാതിലുകൾ അടച്ച് അവിടെ അദൃശ്യമായി വസിക്കുന്ന നിന്റെ പിതാവിനോടു പ്രാർത്ഥി'ക്കാൻ യേശു ഓരോരുത്തരോടും ആഹ്വാനം ചെയ്യുന്നത് അതുകൊണ്ടാണ്. അതിനു പ്രതിഫലമായി  ഉള്ളിൽ വളരുന്നതാണ് വിശ്വാസം. സർവ്വവ്യാപിയായിരിക്കുന്ന ദൈവത്തെ കണ്ടെത്താനും ആ പരമസത്തയിൽ വിശ്വസിക്കാനും ഓരോരുത്തരും അവരവരുടെ ഉള്ളിൽത്തന്നെ എഴുന്നള്ളിയിരിക്കുന്ന ദൈവാരൂപിയെ, ആത്മസ്വരൂപത്തെ, സ്വന്തം സത്തയെ, ആദ്യം കണ്ടെത്തേണ്ടിയിരിക്കുന്നു. അതിന്, തീവ്രമായ അന്വേഷണവ്യഗ്രതയോടെ സ്വന്തം ഹൃദയവാതിലുകൾ മുട്ടിത്തുറക്കേണ്ടതുണ്ട്, ഓരോ മനുഷ്യനും.
             
ഇതൊരു ഏകാന്തപ്രക്രിയയാണ്. അതിലേക്കു വെളിച്ചംവീശാനും ഉത്തേജിപ്പിക്കാനും മാത്രമേ മറ്റുള്ളവർക്കു കഴിയൂ. എക്കാലത്തേയും ആദ്ധ്യാത്മികാചാര്യന്മാർ അതാണു ചെയ്തിട്ടുള്ളത്. മതപ്രസ്ഥാനങ്ങൾക്കും ഇതിനപ്പുറം ഒന്നും ചെയ്യാനില്ല. ആത്മീയതയിലേക്ക് പരിവർത്തിപ്പിക്കുന്ന പുളിമാവായും സത്യത്തിലേക്കു നയിക്കുന്ന വെളിച്ചമായും വർത്തിക്കുകമാത്രമാണ് അവ ചെയ്യേണ്ടത്. വലിയ മതപ്രസ്ഥാനങ്ങൾക്ക്, ഇതേകാര്യം കൂടുതൽ വിപുലമായി ചെയ്യാൻ കഴിഞ്ഞേക്കാമെന്നുമാത്രം.
             
കത്തോലിക്കാസഭ ഇതു ചെയ്യുന്നില്ലെന്നു മാത്രമല്ല, അങ്ങനെ തനതായൊരു ദൈവാന്വേഷണപ്രക്രിയ മനുഷ്യന് അനുവദിക്കുന്നുമില്ല. (മാർ ആലഞ്ചേരിയുടെ ജൂൺ 3-ലെ ഇടയലേഖനവും പിന്നീടുടനെ കെ.സി.ബി.സി.ചേർന്ന്, വിശ്വാസികളുടെ സ്വതന്ത്രചിന്തയെ നിരുത്സാഹപ്പെടുത്താനെടുത്ത തീരുമാനവും  ഉദാഹരണങ്ങൾ മാത്രം). പകരം, 'ഇതാണ്, സത്യവിശ്വാസം, ഇതാണ് സത്യവിശ്വാസം; ഇതംഗീകരിച്ചാൽ നിത്യരക്ഷ, അല്ലെങ്കിൽ നിത്യനരകം' എന്ന് അതിന്റെ അതിശക്തമായ മുഴുവൻ സംവിധാനങ്ങളിലൂടെ, ഭീഷണമായ സ്വരത്തിലും ആധികാരികത ഭാവിച്ചും ഒച്ചവയ്ക്കുകയാണ്, സഭ. അങ്ങനെ, മനുഷ്യന്റെ ജന്മാവകാശമായ മതസ്വാതന്ത്ര്യത്തെ ചങ്ങലക്കിടുകയാണ്; അവന്റെ അന്വേഷണബുദ്ധിയെ മുളയിലേ നുള്ളുകയാണ്; കർക്കശക്കാരനായ ഒരു ദൈവത്തെ അവതരിപ്പിച്ചും തീനരകം കാട്ടിയും സമുദായഭ്രഷ്ടു കൽപിച്ചും മനുഷ്യരിൽ ഭീതിയുണർത്തി, അവരുടെ എല്ലാവിധ സർഗ്ഗാത്മകതകൾക്കും കുളംതോണ്ടുകയാണ്; ദൈവികദാനമായി വ്യത്യസ്തതരത്തിലും തോതിലും മനുഷ്യനു ലഭിച്ചിട്ടുള്ള 'താലന്തു'കളെല്ലാം, സിദ്ധികളും വാസനകളും വൈഭവങ്ങളുമെല്ലാം, പൂഴിമണ്ണിൽ കുഴിച്ചുമൂടാൻ നിർബന്ധിക്കുകയാണ്. ഇതെല്ലാം ചെയ്യുന്നത്, ദൈവത്തിന്റെയും മതത്തിന്റെയും പേരിലാണെന്നോർക്കണം.

സഭാസംവിധാനം അവതരിപ്പിച്ച ഈ ദൈവത്തെയും മതത്തെയും അൽപമെങ്കിലും തലയുയർത്തിനിന്നു നിരാകരിച്ചവരാണ് നിരീശ്വരരായി അറിയപ്പെടുന്നത്. ഇതേ സംവിധാനത്തിനു കീഴിലുള്ള കപടഭക്തർ മാമോൻ സേവയ്ക്കായി അവതരിപ്പിച്ച മുതലാളിത്ത രാഷ്ട്രീയ-സാമ്പത്തിക ഘടനയെ എതിർത്ത് ഒരു ബദൽ ഘടന അവതരിപ്പിച്ചവർ കമ്യൂണിസ്റ്റുകളുമായി. വികലമായ ഒരു ദൈവസങ്കല്പത്തിനും അതു ജന്മംകൊടുത്ത വികലമായ ഒരു സാമൂഹികവ്യവസ്ഥയ്ക്കുമെതിരെ പ്രതികരിച്ചുണ്ടായ ഈ ബദൽ ചിന്താപദ്ധതികളിലും, സ്വാഭാവികമായും, അതിന്റേതായ ജനിതകവൈകല്യങ്ങളുണ്ടായി. കാരണം, അതൊന്നും സ്വന്തം ഉണ്മയെക്കുറിച്ചും ഈ വിശ്വപ്രകൃതിയുടെ ഉണ്മയെക്കുറിച്ചും അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മനുഷ്യൻ ഏകാന്തതയിൽ അന്വേഷിച്ചു  രൂപംകൊടുത്തവയല്ല. മറിച്ച്, സംഘടിതമായ ഒരു അസത്യപ്രദർശനത്തിനും അനീതിഘടനയ്ക്കുമെതിരെ സംഘടിതമായി പ്രതികരിക്കുക മാത്രമായിരുന്നു. സ്വാഭാവികമായും, ദാർശനികമായ ആഴമോ വിശുദ്ധിയോ തെളിമയോ അവയ്ക്കില്ലാതെപോയി.  

ലോകമിന്ന്, ഈ മൂന്നു ബഹിർമുഖപ്രസ്ഥാനങ്ങളുടെയും-കപടഭക്തരുടെയും കമ്യൂണിസ്റ്റ്, നിരീശ്വരപ്രസ്ഥാനങ്ങളുടെയും-സ്വാധീനത്തിലാണ്. തന്മൂലം, തായ്‌വേരറ്റ വൃക്ഷംപോലെ, മനുഷ്യജീവിതം ഉണങ്ങിവരണ്ട് ഊഷരമാവുകയാണ്. മസ്തിഷ്‌കനിയന്ത്രണമില്ലാത്ത പേശീചലനങ്ങളുടേതുപോലത്തെ വികലചേഷ്ടകൾ  സമൂഹഗാത്രത്തിൽ മതമൗലികവാദങ്ങളായും തീവ്രവാദങ്ങളായും  ഭീകരപ്രവർത്തനങ്ങളായും പ്രത്യക്ഷമാവുകയാണ്. അങ്ങനെ, മനുഷ്യജീവിതമിന്ന്, കൊല്ലും കൊലയും ചൂഷണവും കലാപങ്ങളും  നിലവിളികളും നിറഞ്ഞ ഭീതിദവും അതിദാരുണവുമായ ഒരന്തരീക്ഷത്തിലായിരിക്കുന്നു. ചുരുക്കത്തിൽ, യേശു അവതരിപ്പിച്ച ദൈവരാജ്യത്തിന്റെ മറുധ്രുവത്തിലാണ് ലോകത്തെ കത്തോലിക്കാസഭ എത്തിച്ചിരിക്കുന്നത്. മതത്തിന്റെ ആട്ടിൻതോലണിഞ്ഞ ഒരു പുരോഹിതരാഷ്ട്രീയപ്രസ്ഥാനമായിട്ടേ അതിനെ കാണാനാവൂ. മറ്റു മതങ്ങളെ രാഷ്ട്രീയവത്കരിച്ചതിനുള്ള മുഖ്യ ഉത്തരവാദിത്വവും സഭയ്ക്കാണ്.
             
അതുകൊണ്ട് കത്തോലിക്കാസഭയിൽത്തന്നെ, തിരിച്ചുള്ള ഒരു പ്രക്രിയയ്ക്കു തുടക്കംകുറിക്കേണ്ടിയിരിക്കുന്നു. സ്വന്തം കണ്ണിലെ തടി എടുത്തുമാറ്റേണ്ടിയിരിക്കുന്നു. കത്തോലിക്കരിൽ സത്യാന്വേഷണത്തിലും സ്വതന്ത്രചിന്തയിലും ആഭിമുഖ്യം വളർത്തിക്കൊണ്ടേ ആത്മവിമർശനത്തിന്റേതായ ഇത്തരമൊരു തുടക്കത്തിനു സാധിക്കൂ. യേശുവിന്റെ ദൈവദർശനത്തെയും ദൈവരാജ്യസങ്കൽപത്തെയും, ദൈവദാനമായി ലഭിച്ച സ്വന്തം ബുദ്ധിയിലും ഹൃദയത്തിലും ഉൾക്കൊ ണ്ടും സ്വാംശീകരിച്ചുമാത്രം സ്വന്തം വിശ്വാസം രൂപപ്പെടുത്തുക എന്ന ശ്രമകരമായ ഉത്തരവാദിത്വം ഓരോ കത്തോലിക്കനും ഏറ്റെടുക്കേണ്ടിയിരിക്കുന്നു. അതിന്, യേശുവിന്റെ  ദൈവരാജ്യത്തിൽ സ്വയം പ്രവേശിക്കാതെയും മറ്റുള്ളവരെ പ്രവേശിക്കാനനുവദിക്കാതെയും, ദൈവശാസ്ത്രക്കുഴികളും കിടങ്ങുകളും തീർത്ത് അതിൽ വീണുകിടക്കുന്ന പൗരോഹിത്യത്തെയും അവരുടെ ശാസനകളെയും അവഗണിക്കാനുള്ള ചങ്കൂറ്റം നാം കാണിക്കേണ്ടതുണ്ട്. അന്ധതയുടെ കുഴികളിൽക്കിടക്കുന്ന അവർക്ക് വെളിച്ചം പകരാനും നാം ബാധ്യസ്ഥരാണ്.

തീർച്ചയായും, യേശു വിഭാവനം ചെയ്ത പരസ്പരാനന്ദകരമായ നല്ലൊരു ലോകം സാധ്യമാണ്. അതു നമ്മുടെ ഇടയിൽത്തന്നെയുണ്ട്. കണ്ടെത്തി ആവിഷ്‌കരിക്കണമെന്നുമാത്രം.                                                                                        - എഡിറ്റർ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ