2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

തൃശൂര്‍ ആര്‍ച്ച് ബിഷപ്പിനൊരു തുറന്ന കത്ത്

തൃശൂര് ആര്ച്ച് ബിഷപ്പിനൊരു തുറന്ന കത്ത്

ജോയി പോള്‍ പുതുശ്ശരി

കേരള കാത്തലിക്ഫെഡറേഷന്‍

ബഹുമാനപ്പെട്ട ആര്‍ച്ച്ബിഷപ്പ്,
തൃശ്ശൂര്‍ അതിരൂപതയുടേതെന്നപേരില്‍ പുറത്തിറക്കുന്നകത്തോലിക്കാ സഭഎന്ന പ്രസിദ്ധീകരണത്തിന്റെ സെപ്റ്റംബര്‍ ലക്കത്തിന്റെ മുന്‍പേജില്‍തന്നെ വളരെ പ്രാധാന്യംനല്‍കികാത്തലിക് ഫെഡറേഷന്‍ വ്യാജസംഘടനഎന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അതിരൂപതയുടെ പത്രക്കുറിപ്പാണ് കത്തെഴുതാന്‍ പ്രേരകമായത്.
ഏതൊരു പരിഷ്‌കൃത നീതിന്യായവ്യവസ്ഥയുടെയും അടിസ്ഥാനപ്രമാണം വിധി പ്രഖ്യാപിക്കുംമുമ്പ് പ്രതിഭാഗത്തെ ശ്രവിക്കുക എന്നതാണ് (Audi alteram partem). വിചാരണയില്ലാതെ വിധി നടപ്പാക്കുന്നത് ഭീകരപ്രസ്ഥാനങ്ങളൊ കാടന്‍ഭരണകൂടങ്ങളൊ ആണ്. കേരള കാത്തലിക് ഫെഡറേഷനെതിരെ ഇത്തരം നട്ടാല്‍ കിളുക്കാത്ത പച്ചനുണ എഴുതിപിടിപ്പിക്കുന്നതിനുമുമ്പ് അതിന്റെ ഭാരവാഹികളോട് വിശദീകരണം തേടുകയെന്നത് ദൈവികനീതിക്കും സ്വാഭാവികനീതിക്കും മാന്യതക്കും സംസ്‌കാരത്തിനും ചേര്‍ന്നതാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പതിനാറു പ്രമാണരേഖകളുടെയും അടിസ്ഥാനം സംഭാഷണത്തിന്റെയും സംവാദത്തിന്റെയും പാരസ്പര്യത്തിലൂന്നിയ ചൈതന്യമാണെന്ന് പോള്‍ ആറാമന്‍ മാര്‍പാപ്പ തന്റെ എക്ലേസിയാം സുവാം (Ecclesiam Suam) എന്ന ചാക്രികലേഖനത്തില്‍ പ്രസ്താവിക്കുന്നു. ചൈതന്യത്തിന് കടകവിരുദ്ധമാണ് തൃശ്ശൂര്‍ അതിരൂപതയുടെ വ്യാജപത്രക്കുറിപ്പ്. ശിക്ഷാനടപടികളുടെ വാള്‍മുനയിലൂടെയല്ല സത്യാന്വഷണത്തില്‍ അധിഷ്ഠിതമായ സംവാദത്തിലൂടെയാണ് ആത്യന്തികസത്യം പുറത്തുവരിക.
വിശ്വാസം, സന്മാര്‍ഗം എന്നീ രണ്ടു വിഷയങ്ങളില്‍ മാത്രമാണ് സഭയുടെ ആത്മീയാധികാരികള്‍ക്ക് പ്രബോധനാധികാരമുള്ളത്. എന്നാല്‍ സഭാധികാരികളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ക്രൈസ്തവവിശ്വാസിക്ക് അവകാശവും കടമയുമുണ്ടെന്ന് കാനോന്‍ നിയമം (Codex Canonum Ecclesiarum Orientalium) 15-ാം വകുപ്പ് പറയുന്നു. വിയോജിപ്പുകളെ സഹിഷ്ണുതയോടെ കാണുന്നതും മാന്യമായ സംവാദത്തിന് തയ്യാറാവുന്നതുമാണ് സംസ്‌കാരസമ്പന്നതയുടെ അടയാളമായി പരിഷ്‌കൃതസമൂഹം കരുതുന്നത്. ഒരു പ്രസിദ്ധീകരണവും വിശ്വാസികളുടെ നേര്‍ച്ചപ്പണവും കൈവശമുണ്ടെങ്കില്‍ എന്തുമായിക്കളയാം എന്നു കരുതുന്നത് മാമോന്‍ദര്‍ശനമാണ്.
പുരോഹിതരുടെ ദുഷ്‌ചെയ്തികളെ ചോദ്യംചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരെ മതവിരോധികളായി മുദ്രകുത്തുന്നത് പഴയ ഒരു പുരോഹിതതന്ത്രമാണ്. ക്രിസ്തുവിനെതിരെയും പുരോഹിതര്‍ ഇതേ തന്ത്രം കൗശലപൂര്‍വം പ്രയോഗിച്ചിരുന്നു. അവരാണ് ക്രിസ്തുവിന്റെ ദൈവരാജ്യദര്‍ശനത്തെ സാമ്രാജ്യദര്‍ശനമാക്കി തരംതാഴ്ത്തിയത്. വിശ്വാസിസമൂഹമെന്നാല്‍ യാന്ത്രികമായി വിശ്വാസപ്രമാണം ഉരുവിടുന്ന സംഘമല്ല; പിന്നെയോ യേശു വിഭാവനംചെയ്ത ദൈവരാജ്യത്തിന്റെ പ്രായോഗികതലത്തിലെ തനിമ (Orthopraxy) നിലനിര്‍ത്തേണ്ടവരും അതിന്റെ പ്രയോക്താക്കളുമാണ്. സഭയിലെ അനീതികളെ ചോദ്യംചെയ്യാതെ തനിമയിലേക്കെത്താന്‍ കഴിയില്ല. ഇതിനുവേണ്ടി പ്രധാനപുരോഹിതന്റെ അതൃപ്തിക്ക് പാത്രമാകേണ്ടി വരും, കുരിശുമെടുത്ത് കാല്‍വരിയിലേക്ക് പീഢാനുഭവയാത്ര നടത്തേണ്ടിവരും. “കലപ്പയില്‍ കൈവച്ചിട്ട് പിന്തിരിഞ്ഞുനോക്കുന്ന ഒരുവനും സ്വര്‍ഗ്ഗരാജ്യത്തിന് യോഗ്യനല്ല”(ലൂക്കാ 9:62). കയ്യാഫാസിന്റെ പിന്‍ഗാമികള്‍ ഞങ്ങളുടെ രക്തത്തിനുവേണ്ടി ദാഹിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക നല്ലവണ്ണം അറിയാം. കേരള കാത്തലിക് ഫെഡറേഷന്റെ നിരന്തരവും ചിട്ടയോടുകൂടിയതുമായ പ്രവര്‍ത്തനങ്ങളാല്‍ വിശ്വാസികള്‍ പുരോഹിതരുടെ അനീതിയേയും അധാര്‍മ്മികതയേയും അസാന്മാര്‍ഗികതയേയും ചോദ്യംചെയ്യാന്‍ തുടങ്ങിയത് അരമനവാസികളായ പുരോഹിതപ്രമാണിമാരെ ഭയപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. കള്ളന്മാര്‍ ഭയപ്പെടുന്ന പോലീസുകാരന്‍ തീര്‍ച്ചയായും നല്ല പോലീസുകാരനായിരിക്കും. നീതിക്കുവേണ്ടി ശബ്ദിക്കുന്നത് ഒരു ക്രൈസ്തവദൗത്യമാണ്. “നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്ക് സംതൃപ്തി ലഭിക്കും”(മത്താ 5: 6) എന്ന തിരുവെഴുത്ത് ഞങ്ങള്‍ക്ക് ധൈര്യം പകരുന്നു. നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടത്തില്‍നിന്ന് സഭാവിരുദ്ധതയുടെയും അച്ചടക്കലംഘനത്തിന്റെയും വാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഞങ്ങളെ പിന്തിരിപ്പിച്ചുകളയാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ട.
ഇന്ത്യന്‍ ഭരണഘടനയുടെ 19-ാം അനുച്ഛേദം എല്ലാ പൗരന്മാര്‍ക്കും അഭിപ്രായസ്വാതന്ത്ര്യവും സംഘടനാസ്വാതന്ത്ര്യവും അനുവദിക്കുന്നു. ഒരു മെത്രാന്റെ തീട്ടൂരംകൊണ്ട് എടുത്തുകളയാവുന്നതല്ല ഭരണഘടനാപരമായ അവകാശങ്ങള്‍. പുരോഹിതപ്രമാണിമാരുടെ സ്തുതിപാഠകസംഘങ്ങളായ കടലാസുസംഘടനകളില്‍നിന്ന് വ്യത്യസ്തമായി രാജ്യത്തെ നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചുവരുന്നതും സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത പുലര്‍ത്തുന്നതുമായ സംഘടനയാണ് കേരള കാത്തലിക് ഫെഡറേഷന്‍. മെത്രാന്മാരുടെ രാജകീയഭരണശൈലിക്കും പുരോഹിതരുടെ അനീതികള്‍ക്കുമെതിരെ പോരാടുന്ന സംഘടനക്ക് മെത്രാന്‍ അംഗീകാരം കൊടുക്കും എന്നു വിശ്വാസിക്കാന്‍മാത്രം വിഡ്ഢികളല്ല ക്രൈസ്തവവിശ്വാസികള്‍. മെത്രാന്റെ അംഗീകാരമുള്ള സംഘടനയാണെന്ന് ഞങ്ങള്‍ ഒരിക്കലും അവകാശപ്പെടുകയൊ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയൊ ഉണ്ടായിട്ടില്ല. പൗരോഹിത്യത്തിന്റെ തെറ്റായ നടപടികളെ വിമര്‍ശിക്കാന്‍ ചങ്കുറപ്പ് കാണിക്കുന്ന ഏതെങ്കിലും അത്മായ സംഘടനക്ക് കേരളത്തിലെ മെത്രാന്മാര്‍ അംഗീകാരം കൊടുത്ത ചരിത്രമുണ്ടൊ? അത്തരം ഒരു സംഘടനയെ ചൂണ്ടിക്കാണിക്കാമൊ?
കേരള കാത്തലിക് ഫെഡറേഷന്‍ സഭാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിക്കുമ്പോള്‍ സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണെന്ന് വിശദീകരിക്കാന്‍ അങ്ങേക്കും അരമനയുടെയും പള്ളിമേടകളുടെയും സുഖലോലുപതയുടെ ആവൃതിയില്‍നിന്നും പുറത്തുവരാത്തറവ. ഡോ.’മാരായ പുരോഹിതര്‍ക്കും ബാധ്യതയുണ്ട്. സഭയെന്നാല്‍ മെത്രാന്മാരും പുരോഹിതരും സ്ഥാപനങ്ങളും മാത്രമല്ല; ഇവയുടെ ഗുണഭോക്താക്കളല്ലാത്ത പണംകൊടുക്കാനും പ്രാര്‍ത്ഥിക്കാനും അനുസരിക്കാനും (To pay, pray & obey) മാത്രമുള്ള അവകാശം അനുവദിക്കപ്പെട്ടിട്ടുള്ള ശബ്ദമില്ലാത്ത ബഹുഭൂരിപക്ഷമായ ഒരു വിശ്വാസിസമൂഹം കൂടിയുണ്ട്. ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനാണ് ഞങ്ങള്‍ ശ്രമിച്ചത്, ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മെത്രാന്മാരുടെയും പുരോഹിതരുടെയും ധനാര്‍ത്തി, ധനാപഹരണം, അഴിമതി, സ്വജനപക്ഷപാതം എന്നിവ ഞങ്ങള്‍ തുറന്നുകാണിച്ചിട്ടുണ്ട്. ഉടുതൂണിക്ക് മറുതുണിയില്ലാതെ പാവപ്പെട്ടവരോടൊത്ത് അവര്‍ക്കുവേണ്ടി ജീവിച്ച് പുരോഹിതരുടെയും ഭരണാധികാരികളുടെയും അപ്രീതിക്ക് പാത്രമായി ഒടുവില്‍ കാല്‍വരിയിലെ കുരിശില്‍ തൂക്കിലേറ്റപ്പെട്ട യേശുവിന്റെ നാമത്തില്‍ കോടികളുടെ പള്ളികളും വാണിജ്യസമുച്ചയങ്ങളും പണിയുന്നതും സമ്പത്ത് വാരിക്കൂട്ടുന്നതും ഞങ്ങള്‍ ശക്തിയുക്തം വിമര്‍ശിച്ചിട്ടുണ്ട്. കത്തോലിക്കാ സ്ഥാപനങ്ങളിലെ കോഴസംസ്‌കാരത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. സമ്പന്നവിഭാഗങ്ങള്‍ക്കുമാത്രം പഠിക്കാനുള്ള സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി പണം സമാഹരിക്കുന്നതിനുപകരം പട്ടിണിപ്പാവങ്ങളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും ചികിത്സക്കുംവേണ്ടി സഭ ഇറങ്ങിപ്പുറപ്പെടണമെന്ന് ഞങ്ങള്‍ വാദിച്ചിട്ടുണ്ട്. വിശ്വാസികള്‍ക്കെതിരെ പുരോഹിതര്‍ അഴിച്ചുവിടുന്ന അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ ശബ്ദിച്ചിട്ടുണ്ട്. വിശ്വാസികളുടെ മാമോദീസ, വിവാഹം, മരിച്ചടക്ക് തുടങ്ങിയ അവസരങ്ങളില്‍ അവരെ ചൂഷണംചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ ഇടപെട്ടിട്ടുണ്ട്. പാവപ്പെട്ടവന്റെ മൃതദേഹത്തെപോലും അപമാനിക്കാന്‍ തയ്യാറാകുന്ന പുരോഹിര്‍ക്കെതിരെ നിയമപടപടി സ്വീകരിച്ചിട്ടുണ്ട്. പുരോഹിതരുടെ ലൈംഗിക അരാജകത്വത്തിന്റെ ഭീകരമുഖം തുറന്നുകാണിച്ചിട്ടുണ്ട്. സഭയുടെ സാമ്പത്തിക ഇടപാടുകളില്‍ സുതാര്യതയും ഭൗതികഭരണത്തില്‍ ജനാധിപത്യവും പുല ര്‍ന്നുകാണണമെന്ന അഭിലാഷത്തില്‍ നിയമ പരിഷ്‌കരണ കമ്മിഷന്‍ തയ്യാറാക്കി സര്‍ക്കാരിലേക്കു മര്‍പ്പിച്ചിട്ടുള്ളകേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍നിയമമാക്കണമെന്ന് സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്, പത്രപ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്, പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളാണെങ്കില്‍ കേരള കാത്തലിക് ഫെഡറേഷന്‍ സഭാവിരുദ്ധ സംഘടനയാണ്.
ക്രിസ്തുവും ഇത്തരം അനീതികള്‍ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. ലോകത്തില്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ മാമോദീസാവഴി ക്രിസ്തുവിന്റെ പൗരോഹിത്യത്തില്‍ പങ്കാളിയാണ് ഒരോ ക്രൈസ്തവനുമെന്ന് അത്മായന്റെ അപ്പസ്‌തോലിക ദൈത്യത്തെക്കുറിച്ചുള്ള പ്രമാണരേഖ (Apostolicam Actuositatem ) പറയുന്നു. ദൈവത്തിലും ക്രിസ്തുവിലും വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രക്തസാക്ഷികളുടെ ധൈര്യവും സ്ഥൈര്യവുമുള്ള വിശ്വാസിസമൂഹത്തെയാണ് ക്രിസ്തു വിഭാവനം ചെയ്തത്. സഭയുടെ അധികാരശ്രേണിയെ ഭയപ്പെടുന്ന സ്തുതിപാഠക സംഘത്തെയല്ല.
കേരളത്തിലെ കത്തോലിക്കാ പൗരോഹിത്യം സമൂഹമദ്ധ്യത്തില്‍ അവഹേളിതരാകുന്നത് സ്വന്തം ചെയ്തികള്‍ മൂലമാണ്. കൊച്ചി മെത്രാന്‍ യുവതിയെ ദത്തെടുത്ത സംഭവവും, അഭയാകേസും, ശ്രേയാ കേസും, ഞാറക്കല്‍ മഠത്തിലെ പുരോഹിതതാണ്ഡവവും, കുരിയച്ചിറ പള്ളിയിലെ വനിതാ പ്രോഫസര്‍ക്കെതിരെയുള്ള കയ്യേറ്റവും, വടൂക്കര പള്ളിയിലെ ബാലികാമര്‍ദ്ദനവും കേരള കാത്തലിക് ഫെഡറേഷന്റെ സൃഷ്ടിയല്ല. 1977 മുതല്‍ സി.എം..സന്യാസവൈദികരുടെ ആദ്ധ്യാത്മികനേതൃത്വത്തില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ടിരുന്ന തലോര്‍ ഉണ്ണിമിശിഹാ ഇടവകയെ ഏകപക്ഷീയമായി ഏറ്റെടുത്തുകൊണ്ട് വിശ്വാസിസമൂഹത്തില്‍ കലാപത്തിന്റെ വിത്തുവിതച്ചതും കേരള കാത്തലിക് ഫെഡറേഷനല്ല. കൊട്ടേക്കാട് പള്ളിവികാരിയായിരുന്ന ഫാ. ഫ്രാന്‍സിസ് മുട്ടത്തിന്റെ ഏകാധിപത്യനടപടികളും ദുര്‍മന്ത്രവാദവുംകൊണ്ട് പൊറുതിമുട്ടിയ വിശ്വാസികള്‍ വികാരിയെ മാറ്റിത്തരാന്‍ രൂപതയിലേക്ക് നിരവധി അപേക്ഷകള്‍ സമര്‍പ്പിച്ച് മാസങ്ങളോളം കാത്തിരുന്നിട്ടും നടപടിയില്ലാതെ വന്നതിനാല്‍ സമരമാര്‍ഗത്തിലേക്കു തിരിയേണ്ടിവന്നതും കേരള കാത്തലിക് ഫെഡറേഷന്റെ അപരാധംമൂലമല്ല. ഫൗള്‍ കാണുമ്പോള്‍ വിസിലടിക്കുന്ന റഫറിയുടെ വിസില്‍ പിടിച്ചുവാങ്ങുകയല്ല, ഫൗള്‍ ചെയ്യാതിരിക്കാന്‍ അങ്ങയുടെ ടീമിനോട് ആവശ്യപ്പെടുകയാണ് വേണ്ടത്. സെമിനാരിയുടെ കരിക്കുലത്തില്‍ വിശ്വാസികളോട് മാന്യവും മനുഷ്യത്വപരവുമായി പെരുമാറാനുള്ള പാഠ്യപദ്ധതികൂടി ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. അഭയാകേസിലെപോലെ പുരോഹിതക്രിമിനലുകളെ സംരക്ഷിക്കുന്നതിനു പകരം അവരെ നിയമത്തിനു വിട്ടുകൊടുക്കും എന്ന സന്ദേശം നല്‍കാന്‍ കഴിഞ്ഞാല്‍ സഭയിലെ പകുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
കേരള കാത്തലിക് ഫെഡറേഷന്റെ നിലപാടുകളില്‍ തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാനുള്ള അങ്ങയുടെ ആത്മീയമായ അവകാശത്തെ ഞങ്ങള്‍ ചോദ്യംചെയ്യുന്നില്ല. എന്നാല്‍ അധികാരത്തിന്റെ അംശവടിയാണ് പ്രയോഗിക്കുന്നതെങ്കില്‍ അതിനെ പ്രതിരോധിക്കാനുള്ള ദൈവപ്രസാദവും ശക്തിയും പരിശുദ്ധാത്മാവ് ഞങ്ങള്‍ക്ക് നല്‍കുമെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. “മനുഷ്യരേക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടത്” (അപ്പോ. പ്രവ. 5: 29) എന്ന അപ്പസ്‌തോലവചനങ്ങള്‍ ഞങ്ങള്‍ക്ക് പ്രചോദനമേകുന്നു.
കേരള കാത്തലിക് ഫെഡറേഷന് കേരളത്തിലെ മിക്ക സീറോ-മലബാര്‍, സീറോ-മലങ്കര, ലത്തീന്‍ രൂപതകളിലും അംഗങ്ങളുണ്ട്. രൂപതകളിലെ മെത്രാന്മാരൊന്നും കേരള കാത്തലിക് ഫെഡറേഷനില്‍ കണ്ടെത്താത്ത വ്യാജതയും സഭാവിരുദ്ധതയും അങ്ങുമാത്രം കണ്ടെത്തിയത് അത്ഭുതകരമായിരിക്കുന്നു. കേരളത്തില്‍ തൃശ്ശൂര്‍ അതിരൂപതയിലുള്‍പ്പടെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിശ്ശബ്ദമായ ധാര്‍മ്മിക പിന്തുണയും പ്രോത്സാഹനവും നല്‍കുന്ന അനേകം പുരോഹിതരുണ്ട് എന്ന വസ്തുത അങ്ങുമായി പങ്കുവക്കുന്നതില്‍ സന്തോഷിക്കുന്നു. ഞങ്ങള്‍ ദൈവപാതയിലാണ് ചരിക്കുന്നതെന്നും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ദൈവവേലയാണെന്നും നിരന്തരം അവര്‍ ഞങ്ങളെ ധൈര്യപ്പെടുത്തുന്നു.
സത്യം നിങ്ങളെ സ്വതന്ത്രരാക്കും’(Veritas Vos Liberabit) എന്നാണല്ലൊ അങ്ങയുടെ പ്രസിദ്ധീകരണമായകത്തോലിക്കാസഭയുടെ പ്രമാണസൂക്തം. അതിനോട് പ്രതിബദ്ധതയുണ്ടെങ്കില്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ അച്ചടിക്കുന്നതിനുമുമ്പായി നിജസ്ഥിതി പരിശോധിക്കാനുള്ള മാന്യതയും സംസ്‌കാരവും പത്രം കാണിക്കേണ്ടതായിരുന്നു. കാനോന്‍ നിയമങ്ങളും കത്തോലിക്കാ വേദോപദേശവും വത്തിക്കാന്‍ പ്രമാണരേഖകളും പത്രത്തിന്റെ ചുമതലക്കാരായ വൈദികര്‍ മനസ്സിരുത്തി വായിക്കേണ്ടതാണ്.
ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ. അങ്ങയുടെ പ്രസ്താവന പത്രക്കുറിപ്പായി പ്രസിദ്ധീകരിച്ചതിനാല്‍ കത്തും പത്രമാധ്യമങ്ങള്‍ക്ക് നല്‍കുന്നതില്‍ വിയോജിപ്പുണ്ടാകില്ലെന്ന് വിശ്വസിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ