2012, മാർച്ച് 11, ഞായറാഴ്‌ച

സ്വര്‍ഗസ്ഥനായ പിതാവേ....ധ്യാനാര്‍ഥന


ഒന്ന്


അങ്ങേ തിരുഹിതമെന്‍ പിതാവേ
സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും
നിറവേറീടണമെന്നു പ്രാര്‍ഥിക്കുവാന്‍
ഞങ്ങളെ പഠിപ്പിച്ച കര്‍ത്താവേ

ഞങ്ങളില്‍ നിന്‍ ഹിതം നിറവേറുമ്പോള്‍
സന്തോഷമോടതു സ്വീകരിക്കാന്‍
അര്‍പ്പണബുദ്ധിയോടൊത്തു വിവേകവും
അങ്ങയോടുള്ള വിധേയത്വവും
അങ്ങു ഞങ്ങള്‍ക്കു പകരേണമേ. (അങ്ങേ....)

രോഗവും ദുരിതവും കഷ്ടതയും മര്‍ത്യ-
പാപഫലങ്ങളായ് കാണുമ്പൊഴും
ഞങ്ങളിലപ്രിയമുളവാക്കിടുന്നതും
നിന്‍ ഹിതമാകാമെന്നോര്‍മിക്കുവാന്‍
നീ നിന്‍ വിവേകമിങ്ങേകേണമേ. (അങ്ങേ....)

രണ്ട്


അന്നന്നു വേണ്ടുന്നൊരാഹാരമേകണ-
മിന്നെന്നു പ്രാര്‍ഥിച്ച ഞങ്ങളെന്നും
ഞങ്ങളോടു തെറ്റു ചെയ്യുവോരോടൊക്കെ
ഞങ്ങള്‍ ക്ഷമിക്കുംപോല്‍ മാത്രം
ഞങ്ങളോടങ്ങും പൊറുത്താല്‍ മതിയെന്നു
പ്രാര്‍ഥിച്ചതിപ്പൊഴോര്‍ക്കുന്നു!

സോദരര്‍ ചെയ്യുന്ന തെറ്റുകള്‍ക്കൊന്നിനും
മാപ്പുനല്കീടാതെ ഞങ്ങളെന്നും
അര്‍ഥമോര്‍ക്കാതെയാം പ്രാര്‍ഥിച്ച,തങ്ങനെ
ശാപം വലിച്ചുവച്ചിന്നോളം! (അന്നന്നു...)

ബോധപൂര്‍വംമാത്രമിന്നുതൊട്ടര്‍ഥമോര്‍-
ത്തര്‍ഥിക്കാം, ഞങ്ങളറിഞ്ഞിടാതെ
പ്രാര്‍ഥിച്ചതൊക്കെയും നീ ക്ഷമിക്കേണമേ
ഞങ്ങള്‍ പൊറുത്തിടുന്നിന്നെല്ലാം. (അന്നന്നു...) 

2012, മാർച്ച് 7, ബുധനാഴ്‌ച

സഹജര്‍ക്കരുളുക സന്തോഷം


മരണവീടുകളില്‍ അല്മായന് ഒപ്പീസു ചൊല്ലാനുണ്ടായിരുന്ന അവകാശം പോലും ഇന്നില്ലാത്ത സാഹചര്യത്തില്‍ ബൈബിളധിഷ്ഠിതമായ ഈ ഗാനം പ്രസക്തമാണോ എന്ന കാര്യത്തെപ്പറ്റി അഭിപ്രായം അറിയിക്കുക. ഫാ ആബേല്‍ രചിച്ച മങ്ങിയൊരന്തിവെളിച്ചത്തില്‍... എന്ന ഗാനത്തിന്റെ ഈണത്തില്‍ ഈ ഗാനവും പാടാവുന്നതാണ്.  

മൃതിയെ ഭയക്കും മനുജാ നീ
സഹജര്‍ക്കരുളുക സന്തോഷം.
അതു കര്‍ത്താവിനു നല്കിയ പോല്‍
കരുതും കര്‍ത്താവോര്‍ക്കുക നീ!

സുവിശേഷത്തില്‍കര്‍ത്താവ-
ന്നരുളിയതെന്നും ഓര്‍ക്കുക നാം:
കര്‍മ്മഫലത്തിന്നന്ത്യവിധി
നന്മകള്‍ചെയ്‌വോര്‍ക്കാം സ്വര്‍ഗം!

കര്‍ത്താവിവിടീ ഭൂമിയിലി-
ന്നയലാളര്‍തന്‍വേഷത്തില്‍
ദാഹം , പശിയുമടക്കീടാന്‍
വഴിതേടുന്നവനായുണ്ട്.

ജീവിച്ചീടും വേളയിതില്‍
നമ്മുടെ സഹജരിലായ് ദൈവം
നമ്മുടെ നന്മകള്‍നേടിടുവാന്‍
ജീവിച്ചീടുന്നുണ്ടറിയൂ!

സ്വര്‍ഗം നല്കാന്‍കര്‍ത്താവ-
ന്നോര്‍മ്മിച്ചീടും നിന്‍കര്‍മ്മം.
സദ്കര്‍മ്മികളാം സ്വര്‍ഗത്തില്‍
ദുഷ്‌കര്‍മ്മികളോ നരകത്തില്‍!

അപരന്‍പരനെന്നറിയുക നാം
പരനാണല്ലൊ, പരാപരനും!
അഖിലചരാചര കര്‍ത്താവാം
പരനിങ്ങരികിലുമുള്ളവനാം!!

വിധിദിനമാകാന്‍കാക്കേണ്ടാ
ഇവിടീ ജീവിതവേളയിലേ
വിധിയുടെ ഗതി മാറ്റാനാവൂ
നന്മകള്‍ചെയ്യുക നാമെന്നും.

നന്മകള്‍ചെയ്‌വോര്‍മരണത്തെ
എന്തിനു പേടിച്ചീടേണം?
ഇവിടെയുമുള്ളില്‍സന്തോഷം 

പകരും നന്മകളെന്നോര്‍ക്കൂ!